
തൃശൂര്‍: അന്തരിച്ച താരം കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ മുമ്പ് സ്ത്രീധന പീഡനക്കേസും. 2022ലാണ് ഇങ്ങനെയൊരു കേസ് ഫയല്‍ ചെയ്യപ്പെട്ടത്.
മകന്‍റെ ഭാര്യ നല്‍കിയ പരാതിയില്‍ കഴിഞ്ഞ നവംബറിലാണ് കേസ് എടുത്തിട്ടുള്ളത്. താലി വലിച്ചുപൊട്ടിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്തുവെന്നാണ് മകന്‍റെ ഭാര്യയുടെ പരാതി. വീടും സ്ഥലവും മകൻെറ പേരിലേക്ക് മാറ്റാനായിരുന്നു പീഡനമെന്നാണ് എഫ്ഐആർ. കന്‍റോൺമെന്‍റ് പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.
ഇപ്പോള്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ വംശീയാധിക്ഷേപം വലിയ രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രമുഖരടക്കം നിരവധി പേരാണ് സത്യഭാമയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.
ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കുംവിധത്തിലുള്ള പരാമര്‍ശങ്ങള്‍ പങ്കുവച്ചത്. ആര്‍എല്‍വി രാമകൃഷ്ണൻ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ അത്രയും സൗന്ദര്യമുള്ളവരായിരിക്കണം, ഒരു പുരുഷൻ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാല്‍ അത് അരോചകമാണ്, ഇവനെ കണ്ടാല്‍ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല എന്ന് തുടങ്ങുന്ന വംശീയാധിക്ഷേപങ്ങളാണ് കലാമണ്ഡലം സത്യഭാമ യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam