
തിരുവനന്തപുരം: നിയമപണ്ഡിതനും രാജ്യത്തെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്‍റെ പിതാവെന്നും അറിയപ്പെടുന്ന ഡോ എൻ ആർ മാധവമേനോൻ (84) അന്തരിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് നടക്കും. ബെംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറായിരുന്നു മാധവമേനോന്‍. ഭോപ്പാലിലെ നാഷനൽ ജുഡീഷ്യൽ അക്കാദമിയുടെ ആദ്യ ഡയറക്ടറായും കൊൽക്കത്തയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിന്റെ വൈസ് ചാൻസലറായും പ്രവര്‍ത്തിച്ചു.
ദില്ലി സര്‍വകലാശാലയിലും പോണ്ടിച്ചേരി സര്‍വകലാശാലയിലും അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2003ല്‍ രാജ്യം മാധവമേനോനെ പത്മശ്രീ നല്‍കി ആദരിച്ചു. തിരുവനന്തപുരം വഞ്ചിയൂരില്‍ മാധവത്ത് വിലാസം തോപ്പിൽ വീട്ടിൽ രാമകൃഷ്ണ മേനോന്‍റെയും ഭവാനിയമ്മയുടെയും മകനായി 1934ല്‍ ആണ് മാധവമേനോന്‍ ജനിച്ചത്.
തിരുവനന്തപുരം ലോ കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം അലിഗഡ് മുസ്‍ലിം സർവകലാശാലയിൽ നിന്ന് എൽഎൽഎമ്മും തുടർന്നു പിഎച്ച്ഡിയും സ്വന്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam