ചിരിയുടെ തിരുമേനിക്ക് കണ്ണീരോടെ വിടചൊല്ലി കേരളം; ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇനി ഓർമ

By Web TeamFirst Published May 6, 2021, 4:58 PM IST
Highlights

സംസ്കാര ശുശ്രൂഷകൾക്ക് ശേഷം സഭാ ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ഭൗതിക ശരീരം ഇറക്കിവെച്ചു

പത്തനംതിട്ട: മലങ്കര മാർത്തോമ്മാ സഭയെ ലോകത്തിന് അടയാളപ്പെടുത്തിയ, ചിരിച്ചും ചിന്തിപ്പിച്ചും കേരള ജനസമൂഹത്തിന്റെ ഹൃദയത്തിൽ ഇടംപിടിച്ച വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഇനി ഓർമ്മ. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് ഔദ്യോഗിക ബഹുമതികളോടെ വലിയ മെത്രാപ്പൊലീത്തയുടെ സംസ്കാര ചടങ്ങുകൾ നടന്നു. കൊവിഡ് നിയന്ത്രണം കാരണം നഗരം ചുറ്റൽ അടക്കമുള്ള ചടങ്ങുകൾ ഒഴിവാക്കി. മാർത്തോമ്മാ സഭ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. 

സംസ്കാര ശുശ്രൂഷകൾക്ക് ശേഷം സഭാ ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ഭൗതിക ശരീരം ഇറക്കിവെച്ചു. ഡോ ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ കല്ലറയ്ക്ക് ചേർന്ന കല്ലറയിലാണ് ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയും അന്ത്യവിശ്രമം കൊള്ളുക. സഭയുടെ പരമാധ്യക്ഷന്മാരെ അടക്കം ചെയ്യുന്ന സഭാ ആസ്ഥാനത്തെ പ്രത്യേക കല്ലറയാണിത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി പ്രമുഖർ ഇന്ന് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു. ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഇക്കഴിഞ്ഞ ഏപ്രിൽ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ  ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മലങ്കര മാർത്തോമാ സഭയുടെ മേൽപ്പട്ട സ്ഥാനം അലങ്കരിച്ചെന്ന പ്രത്യേകതയും ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് സ്വന്തമാണ്.  1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനത്ത് മാര്‍ ക്രിസോസ്റ്റം ഉണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 2007-ൽ സ്ഥാനത്യാഗം ചെയ്ത ശേഷം ആണ് മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെട്ടു തുടങ്ങിയത്.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-നാണ് മാർ ക്രിസോസ്റ്റം ജനിച്ചത്.  ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവാ യുസി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.

ആഴമേറിയ വിശ്വാസ പ്രമാണങ്ങൾ അത്രമേൽ സരസവും സരളവുമായി സാധാരണക്കാരിലേക്ക് എത്തിച്ച സന്യാസി വര്യനായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത. ചിരിയുടെ മാലപ്പടക്കങ്ങൾ അദ്ദേഹമെപ്പോഴും വാക്കുകളിൽ കൊരുത്തിട്ടു. ക്രിസോസ്റ്റം എന്ന പേരിന് അര്‍ത്ഥം തന്നെ സുവര്‍ണ്ണ നാക്കുള്ളവൻ എന്നത്രെ, മാനവികതയുടെ സുവിശേഷമായിരുന്നു എന്നും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ മുഖമുദ്ര.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!