
ചെന്നൈ: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണ സ്വാമിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. ചെന്നൈ ആസ്ഥാനമായ സവിതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആന്റ് ടെക്നിക്കൽ സയൻസസിന്റേതാണ് ആദരം. അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം.ഡി, കാർഷികോല്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സ്വാമി സേവനം അനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം.
അഴിമതിക്കെതിരായ പോരാട്ടവും സ്തുത്യര്‍ഹ സേവനവും പരിഗണിച്ച് കാൺപൂര്‍ ഐഐടി അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്രദുബൈ മെമ്മോറിയൽ പുരസ്കാരം നൽികി ആദരിച്ചിരുന്നു. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പും അദ്ദേഹം നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസാൻ യൂണിവേഴ്സിറ്റി നൽകുന്ന അംഗീകാരമായ ലിയനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് 2021 ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്.
നിയമത്തിലും ടെക്നോളജിയിലും ആയി 300 ലേറെ ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 38 തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആയ ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡും സ്വാമിയുടെ പേരിൽ ഉണ്ട്. സാഹിത്യ അക്കാദമി അവാർഡ് നേടിയ 'ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ" മുതൽ സംസ്ഥാന ബാലസാഹിത്യ പുരസ്കാരത്തിനർഹമായ 'നീലക്കുറിഞ്ഞി : ഒരു വ്യാഴവട്ടത്തിലെ വസന്തം' വരെയുള്ള 35 കൃതികൾ സ്വാമി എഴുതിയ പുസ്തകങ്ങളിൽപ്പെടും.