
മലപ്പുറം: കൊണ്ടോട്ടി പള്ളിക്കല്‍ അങ്കപ്പറമ്പില്‍ സ്വന്തം വീടിന് മുകളില്‍ കയറി മാരകായുധങ്ങളുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിന്തിരിപ്പിച്ചു. വീടിന്‍റെ മുകളില്‍ ഗ്യാസ് സിലിണ്ടറും ലൈറ്ററുമായി കയറിയ യുവാവ്, ഗ്യാസ് തുറന്നുവിട്ട് കത്തിച്ച് ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു യുവാവിന്‍റെ ആദ്യ പ്രതികരണം. തന്‍റെ ആരാധനാപാത്രമായ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നേരിട്ട് ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിയുകയുള്ളൂ എന്ന് ഇയാള്‍ മുകളില്‍ നിന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതിനിടെ കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് സ്വന്തം കൈയില്‍ തലങ്ങും വിലങ്ങും കോറി ഇയാള്‍ സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ഏറെനേരം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസും മീഞ്ചന്തയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നിരന്തരം ചര്‍ച്ചകള്‍ നടത്തിയെങ്കിലും യുവാവ് നിലപാടില്‍ ഉറച്ചുനിന്നു. ഒടുവില്‍ ഏറെ വൈകി അയല്‍വാസികളായ രണ്ടുപേരുമായി മാത്രം സംസാരിക്കാന്‍ യുവാവ് തയ്യാറായി. അമ്മയോടൊപ്പം താമസിക്കുന്ന ഈ ബിടെക് ബിരുദധാരി, വീട്ടില്‍ നിന്നും മാറിത്താമസിക്കുന്ന തന്‍റെ പിതാവില്‍ നിന്നും തനിക്ക് വലിയൊരു തുക ലഭിക്കാനുണ്ടെന്നും, ആ പണം കിട്ടിയാല്‍ ആത്മഹത്യാശ്രമം ഉപേക്ഷിക്കാമെന്നും മധ്യസ്ഥരെ അറിയിച്ചു.
എന്നാല്‍ പിതാവിന്‍റെ കൈവശം തല്‍ക്കാലം അത്രയും തുക ഇല്ലാതിരുന്നതിനാല്‍, മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുത്ത അയല്‍വാസി തന്നെ ആ തുക തല്‍ക്കാലത്തേക്ക് നല്‍കാമെന്ന് ഏറ്റു. പണം ലഭിക്കുമെന്ന് ഉറപ്പായതോടെ യുവാവ് താഴെയിറങ്ങാന്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യാശ്രമം ഉപേക്ഷിച്ച അവിവാഹിതനായ ഈ യുവാവിനെ അമ്മാവനൊപ്പം അടിയന്തര ചികിത്സകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam