
കോട്ടയം: പ്രളയത്തിന് പിന്നാലെ കൂട്ടിക്കൽ പ്രദേശത്ത് (Koottickal) കുടിവെള്ള ക്ഷാമം (Drinking Water Shortage) രൂക്ഷം. മിക്ക കിണറുകളും ഉപയോഗശൂന്യമായി. ജലനിധി പദ്ധതിയുടെ (Jalanidhi) സംഭരണികൾ മലവെള്ള പാച്ചിലിൽ തകർന്നതും പ്രതിസന്ധിയാണ്. മറ്റിടങ്ങളിൽ കാൽനടയായി പോയാണ് മിക്കവരും വെള്ളം സംഭരിക്കുന്നത്.
ജലത്താൽ മുറിവേറ്റ കൂട്ടിക്കൽ പ്രദേശത്തുകാർ ഇപ്പോൾ ശുദ്ധജലമില്ലാതെ ദുരിതത്തിലാണ്. ജലവിതരണ പദ്ധതിയായ ജലനിധിയുടെ 10 യൂണിറ്റുകൾ മലവെള്ളപ്പാച്ചിലിൽ തകർന്നു. ശുദ്ധജല വിതരണം താളംതെറ്റിയ സാഹചര്യമാണ്.
കിണർ വെള്ളത്തിന് ഗന്ധത്തിന് പുറമെ രുചിവ്യത്യാസവുമുണ്ട്. ഉപരിതലത്തിൽ പാടയും കെട്ടി നിൽക്കുന്നു. നിരവധി തവണ വൃത്തിയാക്കിയിട്ടും മാറ്റമില്ല. കുടിവെള്ളം കിട്ടാൻ ഒരുപാട് നടക്കേണ്ട അവസ്ഥയിലാണ് ഇവിടത്തുകാർ. പ്രളയം ദുരന്തം വിതച്ചിടത്ത് അടിയന്തരമായി ചെയ്യേണ്ടതിലൊന്നും അധികൃതരുടെ ശ്രദ്ധ പതിഞ്ഞിട്ടില്ലെന്ന് ഇതിൽനിന്നൊക്കെ വ്യക്തമാണ്. പുനരധിവാസം ഉടനെന്ന വാഗ്ദാനമല്ല ഇവർക്ക് വേണ്ടത്. കുടിവെള്ളം പോലുള്ള ജീവൽ പ്രശ്നങ്ങളിൽ ഉടനടി പരിഹാരമാണ് ആവശ്യമെന്ന് ഇവർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam