മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘം, പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ല; തുറന്നടിച്ച് മന്ത്രി ഗണേഷ്‍കുമാർ

By Web TeamFirst Published May 2, 2024, 8:40 AM IST
Highlights

മലപ്പുറം ആര്‍ടി ഓഫീസിൽ നടന്നത് 3 കോടിയുടെ വെട്ടിപ്പാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തുവെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു

തിരുവനന്തപുര: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ തുറന്നടിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്ലെന്ന് കെബി  ഗണേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മലപ്പുറത്ത് ഡ്രൈവിങ്  സ്കൂള്‍ മാഫിയ സംഘമുണ്ട്. അവരാണ് പ്രതിഷേധത്തിന് പിന്നല്‍. ഡ്രൈവിങ് ടെസ്റ്റ്  പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കൊണ്ട് പിന്‍മാറില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഇവർക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വൻ തോതിൽ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി തുടരും. മലപ്പുറം ആര്‍ടി ഓഫീസിൽ നടന്നത് 3 കോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു. വ്യാജ റസീറ്റ് ഉണ്ടാക്കി നികുതി വെട്ടിച്ചെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.


അതേസമയം, ഡ്രൈവിങ് ടെസ്റ്റ്  പരിഷ്കരണം ഇന്ന് നടപ്പാക്കാനിരിക്കെ വിവിധ ജില്ലകളില്‍ ഡ്രൈവിങ് സ്കൂള്‍ യൂണിയനുകള്‍ പ്രതിഷേധം ആരംഭിച്ചു. അതേസമയം,  സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. പുതിയ തീരുമാനങ്ങളിൽ ഗതാഗതകമ്മീഷണർ ഇതേവരെ സർക്കുലർ ഇറക്കിയില്ല. ഇതേതുടര്‍ന്ന് പ്രതിദിനം എത്ര ടെസ്റ്റുകള്‍ നടത്തണമെന്ന കാര്യത്തിലാണ് ആര്‍ടിഒമാര്‍ക്കിടയിൽ ആശയക്കുഴപ്പം തുടരുന്നത്. നേരത്തെ പ്രതിദിനം 30  ലൈസന്‍സ് ടെസ്റ്റുകള്‍ നടത്താനുള്ള സര്‍ക്കുലറാണ് ഇറക്കിയിരുന്നത്. എന്നാല്‍, ഇത് വിവാദമായതിനെതുടര്‍ന്ന് ചില ഇളവുകള്‍ മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കുലറായി ഇറക്കിയിരുന്നില്ല.

പ്രതിദിന ലൈസൻസ് 60 ആക്കി ഉയർത്താനും മന്ത്രി നിര്‍ദേശിച്ചിരുന്നു. റോഡ് ടെസ്റ്റിനായി വിശദമായ സർക്കുലർ ഇറക്കാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. എന്നാല്‍, പുതിയ തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള  സര്‍ക്കുലര്‍ ഗതാഗത കമ്മീഷണര്‍ ഇതുവരെ ഇറക്കിയിട്ടില്ല. ഇതേതുടര്‍ന്നാണ് ആശയക്കുഴപ്പമുണ്ടായത്. ഇതേതുടര്‍ന്ന ഫെബ്രുവരിയിൽ ഇറങ്ങിയ സർക്കുലറിൽ ടെസ്റ്റ് നടത്തുമെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ സംഘടന വ്യക്തമാക്കി. പുതിയ നിർദ്ദേശം വരാത്തതിനാൽ 30 ലൈസൻസ് പരീക്ഷ മാത്രം നടത്താനാണ് ആര്‍ടിഒമാരുടെ തീരുമാനം. അതോടൊപ്പം 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ 'ഫുള്‍ കൺഫ്യൂഷൻ', പുതിയ സർക്കുലർ ഇറങ്ങിയില്ല; പ്രതിദിന ടെസ്റ്റുകളിൽ അവ്യക്തത

 

click me!