
തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ഏഴു വർഷം ശിക്ഷിക്കപ്പെട്ട പ്രതി ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തിയിട്ടും ഒന്നും ചെയ്യാതെ പൊലീസും എക്സൈസസും. വധശ്രമം, മൃഗവേട്ട, ലഹരികച്ചവടം തുടങ്ങിയ കേസുകളിൽ പെട്ട കൊടുംക്രിമിനലായ ദിലീപാണ് ജാമ്യത്തിലിറങ്ങി വീണ്ടും ലഹരികച്ചവടം നടത്തിയത്. ഇക്കഴിഞ്ഞ ദിവസവും ദിലീപിനെ പിടികൂടിയെങ്കിലും പൊലീസ് വീഴ്ച ആവര്‍ത്തിച്ചു
കഞ്ചാവ് കച്ചവടക്കാർക്കിടിയിൽ ചന്തുവെന്ന വിളിക്കുന്ന ദിലീപിൻെറ വീട്ടിൽ കഴിഞ്ഞ ദിവസം ഷോഡ് പൊലീസ് റെയ്ഡ് ചെയ്തപ്പോൾ കണ്ടെത്തിയത് ഇതൊക്കെയാണ്.... കഞ്ചാവും, ഹാഷിഷ് ഓയിലും, കാട്ടുപ്പന്നിയുടെയും പാമ്പിൻെറയും നെയ്യ്, നാലു ലക്ഷം രൂപ, പന്നിയുടെ തലയോട്ടി, നാടൻതോക്ക്... തിരുവനന്തപുരത്തെ ലഹരിസംഘത്തിലെ പ്രധാന കണ്ണിയായ ദിലിപിനെ പൊലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.
20 ലധികം കേസിലെ പ്രതിയാണ് ദിലീപ്, 2017ൽ കഞ്ചാവ് വിൽപ്പന നടത്തിയതിന് തൊടുപുഴ കോടതി ദിപീലിനെ ഏഴു വർഷം തടവിന് ശിക്ഷിച്ചിരുന്നു. പൂജപ്പുര സെൻട്രല്‍ ജയിലിൽ കഴിയുമ്പോള്‍ ഹൈക്കോടതിയിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങി. വീണ്ടും പൊലീസിൻ്റേയും എക്സൈസിൻ്റേയും കൺമുന്നിൽ കഞ്ചാവ് കച്ചവടം നടത്തി. പിടിക്കപ്പെട്ടു.
കോടതി ശിക്ഷിച്ച ഒരു പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യം ചെയ്താൽ ജാമ്യം റദ്ദാക്കാൻ അന്വേഷണ ഏജൻസികള്‍ കോടതിയെ സമീപിക്കണം. എന്നാൽ ദിലീപിൻ്റെ കാര്യത്തിൽ അതുണ്ടായില്ല, കഴിഞ്ഞ വർഷം കഞ്ചാവ് കടത്തുന്നതിനിടെ ദിലീപ് വീണ്ടും ആറ്റിങ്ങൽ പൊലീസിൻെറ പിടിയിലായി. ദിലീപിൻെറ ജാമ്യം റദ്ദാക്കാൻ ആറ്റിങ്ങൽ എസ്.എച്ച്.ഒ എക്സൈസിന് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല.
വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടറോട് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. ആറ്റിങ്ങൽ പൊലീസിൻെറ കേസിലും ജാമ്യം നേടിപുറത്തിങ്ങിയ ദിലീപ് ആന്ധ്രയിൽ നിന്നും കഞ്ചാവെത്തിച്ച് കുട്ടികള്‍ക്ക് വിൽപ്പന നടത്തുകയായിരുന്നു. പൊലീസിൻെറ കണ്ണുവെട്ടിച്ച് നടന്ന ദിപീലിനെ പിടികൂടിയപ്പോഴും പൊലീസ് അനാസഥ തുടർന്നു. കഞ്ചാവ് കച്ചവടത്തിന് ഒത്താശ ചെയ്യുന്ന ഭാര്യയെ അന്ന് രാത്രി പൊലീസ് കസ്റ്റഡിലെടുത്തില്ല. അടുത്ത ദിവസം വെഞ്ഞാറമൂട് പൊലീസ് ദിലിപിൻെറ വീട്ടിലെത്തുമ്പോള്‍ രണ്ടാം പ്രതിയായ ഭാര്യ വീടും പൂട്ടി രക്ഷപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam