
കൊച്ചി: കൊച്ചിയിൽ മരണപ്പാച്ചിലിനിടെ ആഡംബരക്കാർ വഴിയരികിൽ നിർത്തിയിട്ട കാറുകൾ ഇടിച്ചു തെറിപ്പിച്ചു. മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ച് തകർത്തിട്ടും കാർ നിർത്താതെ പോയി. എന്നാൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കാർ ഓടിച്ച കൊട്ടാരക്കര സ്വദേശി നിജീഷിനെതിരെ പൊലീസ് കേസെടുത്തു. അപകടത്തിൽ കാറകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ലെന്നത് ആശ്വാസമായി.
കഴിഞ്ഞ 19ആം തിയതി പുലർച്ചെ ഒരു മണി. തിരക്കൊഴിഞ്ഞിരുന്നില്ല നഗര ഹൃദയത്തിൽ. എംജി റോഡിൽ നിരനിരയായി നിർത്തിയിട്ട കാറുകളിലേക്ക് മറ്റൊരു വാഹനം പാഞ്ഞുകയറി. നിജീഷ് മദ്യപിച്ചിരുന്നു. ചുറ്റും നിന്നവർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും തുടർച്ചയായി നാല് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു. ഒടുവിൽ പ്രദേശത്തുണ്ടായിരുന്നവർ ഓടികൂടിയാണ് നിജീഷിന്റെ വാഹനം തടഞ്ഞ് നിർത്തിയത്. കാറുകൾക്കുള്ളിൽ ഡ്രൈവർമാരും യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പരിശോധനയിലും തെളിഞ്ഞു.
നാല് വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുകയാണ് നിജീഷ്. സുഹൃത്തിന്റെ വിവാഹത്തിനായി കൊച്ചിയിൽ വന്നതാണ്. ആഘോഷത്തിന്റെ ഭാഗമായി മദ്യപിച്ചു. എന്നാൽ കാറെടുത്തുള്ള യാത്ര റോഡിൽ പരാക്രമമായി. മദ്യപിച്ച് ബോധം പോയെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. അപകടം പിടിച്ച രീതിയിൽ വാഹനം ഓടിച്ചതിന് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam