
കല്‍പ്പറ്റ: കരാര്‍ കാലാവധി പൂര്‍ത്തിയായി ആഴ്ചകള്‍ കഴിഞ്ഞിട്ടും പദവി ഒഴിയാതെ വയനാട്ടിലെ ഡിടിപിസി സെക്രട്ടറി. നവംബർ 19 ന് കരാർ കഴിഞ്ഞ അജേഷ് കെജി അനധികൃതമായി പദവിയില്‍ തുടരുന്നതിനിടെ ഫയലുകളില്‍ ഒപ്പിടുകയും യോഗങ്ങള്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. അജേഷിന്‍റെ കാലാവധി നീട്ടി നല്‍കിയിട്ടില്ലെന്നും തുടരുന്നത് അനധികൃതമായിട്ടാണെന്നും ഡിടിപിസി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറും സ്ഥിരീകരിച്ചു
ഡിടിപിസി സെക്രട്ടറി എന്ന നിലയില്‍ അജേഷിന് സർക്കാർ അനുവദിച്ച നിയമനത്തിന്‍റെ കരാർ അവസാനിച്ചിട്ട് 14 ദിവസം കഴിഞ്ഞു. എന്നിട്ടും പിരിഞ്ഞുപോകാതെ അനധികൃതമായി പദവിയില്‍ തന്നെ തുടരുകയാണ് അജേഷ്. ഇതിനോടകം മൂന്ന് വർഷം ഡിടിപിസി സെക്രട്ടറി എന്ന തസ്തികയില്‍ വയനാട്ടില്‍ അജേഷ് ജോലി ചെയ്തു. നവംബർ 19നായിരുന്നു കരാർ പ്രകാരമുള്ള അവസാന ദിവസം.
അനധികൃതമായി തുടരുമ്പോള്‍ തന്നെ ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട നിരവധി ഫയലുകളില്‍ അജേഷ് ഒപ്പിട്ടുവെന്നതാണ് ഗൗരവതരം. വകുപ്പിന്‍റെ പല യോഗങ്ങളിലും അജേഷ് പങ്കെടുക്കുകയും ചെയ്തുവെന്നതും വിവാദമായിട്ടുണ്ട്. അനധികൃത നടപടിക്കെതിരെ ടൂറിസം വകുപ്പിന് തന്നെ പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അജേഷ് നിയമവിരുദ്ധമായി ചുമതലയില്‍ തുടരുന്നത് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയും സ്ഥിരീകരിച്ചു.
കാലാവധി കഴിഞ്ഞിട്ടും തുടരാനുള്ള പ്രത്യേക ഉത്തരവ് ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഇപ്പോള്‍ തുടരുന്നത് അനധികൃതമാണെന്നുമാണ് ഡിടിപിസി ചെയർമാൻ കൂടിയായ കളകറുടെ നിലപാട്. ഡിടിപിസി സെക്രട്ടറി ടൂറിസം വകുപ്പ് ഡയറക്ടറുടെ കീഴിലാണെന്നിരിക്കെ അനധികൃതമായി ഉദ്യോഗസ്ഥൻ തുടരുന്നതില്‍ വകുപ്പിലെ അധികൃതരും കുറ്റകരമായ മൗനം പാലിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam