
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആറിന്‍റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി മുന്നറിയിപ്പില്‍ വിശദമാക്കി.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുകയാണ്. തെക്കന്‍ ജില്ലകളില്‍ ഇന്ന് പരക്കെ മഴ പെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കുറവായിരുന്ന വടക്കന്‍ ജില്ലകളിലും ഇന്ന് വ്യാപകമായി മഴ ലഭിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവയൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മഴക്കെടുതിയിൽ ഇന്ന് മൂന്ന് പേരാണ് മരിച്ചത്. തിരുവനന്തപുരം പേട്ടയിൽ കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. എറണാകുളം കലക്ടറേറ്റ വളപ്പിലെ മരം മറിഞ്ഞുവീണ് യാത്രക്കാരൻ മരിച്ചു.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെ.ചുഴലിക്കാറ്റായി മാറുമെന്നാണ് വിലയിരുത്തല്‍. വായു എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരം ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കലാവ്സഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam