
കണ്ണൂര്‍: പാനൂർ ബോംബ് നിർമാണത്തിലെ പങ്കാളിത്തം ഡിവൈഎഫ്ഐയുടെ തലയിലിട്ട് സിപിഎം. പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്ഐയോടാണെന്നും പാർട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. ബോംബുണ്ടാക്കാൻ സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത് ഡിവൈഎഫ്ഐ ഭാരവാഹി ഷിജാലും ഷബിൻ ലാലുമെന്നാണ് പൊലീസ് റിപ്പോർട്ട്.
ഡിവൈഎഫ്ഐക്കാര്‍ക്ക് ബോംബ് നിര്‍മാണ കേസില്‍ പങ്കുണ്ടെങ്കില്‍ അക്കാര്യം അവരോടാണ് ചോദിക്കേണ്ടതെന്നും ബോംബ് നിര്‍മാണത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അത്തരമൊരു ഇടപാടും സിപിഎമ്മിനില്ല. ജനങ്ങളെ അണിനിരത്തിയുള്ള പ്രവര്‍ത്തനമാണ് സിപിഎമ്മിന്‍റേത്. ഡിവൈഎഫ്ഐക്ക് ബന്ധമുണ്ടെങ്കില്‍ അവര്‍ അതിന് ഉചിതമായ നടപടി സ്വീകരിക്കും. ഞങ്ങള്‍ക്ക് പോഷക സംഘടനയായിട്ട് ഒരു സംഘടനയില്ല. ഡിവൈഎഫ്ഐയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരോട് ചോദിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ബോംബ് നിര്‍മാണ കേസില്‍ സിപിഎമ്മിന് പങ്കില്ലെന്ന് നേതൃത്വം വ്യക്തമാക്കുമ്പോഴും ഡിവൈഎഫ്ഐ ഭാരവാഹികള്‍ പ്രതികളായതില്‍ എംവി ഗോവിന്ദൻ പ്രതികരിച്ചില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ച ക്രിമിനല്‍ സംഘം പ്രതികളായ കേസെന്നാണ് സിപിഎം നിലപാട്. എന്നാല്‍, ആ സംഘത്തില്‍ എങ്ങനെ ഡിവൈഎഫ്ഐ ഭാരവാഹികള്‍ ഉള്‍പ്പെട്ടുവെന്നും അവര്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്നുമുള്ള ചോദ്യത്തിനും എംവി ഗോവിന്ദൻ മറുപടി നല്‍കിയില്ല.
ഇതിനിടെ, പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടും പുറത്തുവന്നു. മുഴുവൻ പ്രതികൾക്കും ബോംബ് നിർമാണത്തെക്കുറിച്ച് അറിവെന്നും ബോംബുകൾ ഒളിപ്പിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും പൊലീസ് പറയുന്നു. എന്നിട്ടും രക്ഷാപ്രവർത്തിന് പോയവർ പ്രതികളായെന്ന നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി തിരുത്താൻ തയ്യാറായില്ല.ബോംബുണ്ടാക്കാൻ സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത് കല്ലിക്കണ്ടിയിൽ നിന്നെന്നാണ് പ്രതികളുടെ മൊഴി. ഡിവൈഎഫ്ഐ ഭാരവാഹിയായ ഷിജാലും ഷബിൻ ലാലുമാണ് വസ്തുക്കൾ വാങ്ങിയത്. സ്ഫോടക വസ്തുക്കൾ എവിടെ നിന്ന് എത്തിച്ചുവെന്നതിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam