
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തുന്ന സൗജന്യ ഭക്ഷണ വിതരണത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഭക്ഷണം കൊടുക്കുന്നത് നല്ല കാര്യമാണ്. അതിനെന്താ തെറ്റ്? ഇത്തരം നല്ല കാര്യങ്ങൾ മറ്റുള്ളവരും മാതൃകയാക്കണം. വല്ലാതെ രാഷ്ട്രീയവൽക്കരിക്കാതെയും ആശുപത്രിയിലെ സ്ഥലങ്ങൾ കയ്യേറാതെയും നടത്തണം. ഭക്ഷണം കൊടുത്തതായിരുന്നില്ല പ്രശ്നം. ആശുപത്രിക്കകത്ത് ചില സ്ഥലങ്ങൾ കയ്യേറിയ വിഷയം വന്നു. ആരോഗ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.
ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞതോടെയാണ് വിവാദം തുടങ്ങിയത്. യുഡിഎഫ് സർക്കാരിന്റെ നയമാണത്. കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രം ആശുപത്രിക്കുള്ളിൽ ഭക്ഷണം നൽകാവൂ. സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ എന്നല്ല യൂത്ത് കോൺഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
പരാമർശം വിവാദമായതോടെ മന്ത്രി യൂ ടേണടിച്ചു. അന്നം മുടക്കിയതല്ലെന്നും ആലപ്പുഴയിൽ സ്ഥലം കയ്യേറിയതിൽ ഇടപെട്ടതാണെന്നുമാണ് പൊതിച്ചോർ വിവാദത്തിൽ കെ മുരളീധരൻ നൽകിയ വിശദീകരണം. ആലപ്പുഴയിലെ ആശുപത്രിയിൽ സ്ഥലം കയ്യേറ്റത്തെ കുറിച്ച് പരാതി കിട്ടി. അവിടെ കമ്മ്യൂണിറ്റി കിച്ചൻ ആശുപത്രി വികസന സമിതിയുടെ തീരുമാനമാണ്. കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമായിരിക്കും. മറ്റ് ആശുപത്രികളിൽ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam