'മാധ്യമ അയിത്തം ജനാധിപത്യവിരുദ്ധം'; ഗവർണർക്കെതിരെ കടുപ്പിച്ച് ഡിവൈഎഫ്ഐ, കറുത്ത തുണികൊണ്ട് വായ മൂടി പ്രതിഷേധം

By Web TeamFirst Published Nov 7, 2022, 6:29 PM IST
Highlights

ചോദ്യം ചോദിക്കുന്നവരെ പുറത്താക്കിയെന്ന് കരുതി ചോദ്യത്തെ പുറത്താക്കാം എന്ന് ഗവർണർ കരുതണ്ടെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് ഖാനെതിരെ ശക്തമായ പ്രതിഷേധവുമായി ഡി വൈ എഫ് ഐ രംഗത്ത്. മാധ്യമ വിലക്കിലാണ് ഡി വൈ എഫ് ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. കറുത്ത തുണികൊണ്ട് വാ മൂടിക്കെട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡി വൈ എഫ് ഐയുടെ പ്രതിഷേധ മാർച്ച് രാജഭവന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ഇതോടെ ഗവർണർക്കെതിരായ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാധ്യമ അയിത്തം ജനാധിപത്യവിരുദ്ധമാണെന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ച് നടത്തിയത്. ചോദ്യം ചോദിക്കുന്നവരെ പുറത്താക്കിയെന്ന് കരുതി ചോദ്യത്തെ പുറത്താക്കാം എന്ന് ഗവർണർ കരുതണ്ടെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ പറഞ്ഞു. കൈരളി, മീഡിയ വൺ ചാനലുകളെ പുറത്താക്കിയ ഗവർണർ കേരളത്തിന്‍റെ ബാധ്യതയാണെന്നം ഷിജുഖാൻ അഭിപ്രായപ്പെട്ടു.

മോഹൻ ഭഗവതിൽ നിന്ന് ഗവർണർക്ക് നിർദ്ദേശം കിട്ടി, നാടിന് അപമാനവും ശാപവും; സ്ഥാനം രാജിവെക്കണമെന്നും എംവി ജയരാജൻ

അതേസമയം ഗവർണറുടെ മാധ്യമവിലക്ക് നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. വാർത്താ സമ്മേളനത്തിൽ നിന്ന്  മാധ്യമ പ്രവർത്തകരെ ഇറക്കി വിട്ട നടപടി ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും ഗവർണറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണെന്നും സി പി എം കുറ്റപ്പെടുത്തി.

ഗവർണറുടെ മാധ്യമവിലക്ക് അംഗീകരിക്കാനാവില്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. വാർത്ത തനിക്ക് എതിരാണ് എന്ന് തോന്നുമ്പോൾ അവരെ വിരട്ടി പുറത്താക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇത് പുച്ഛത്തോടെ തളളികളയണമെന്ന് കെ സുധാകരൻ പറഞ്ഞു. മാധ്യമങ്ങളെ പുറത്താക്കിയ നടപടി പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണറുടേത് എന്ന് കാണിക്കുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ചു.
 

click me!