സെക്രട്ടേറിയറ്റിലെ തീപിടിത്തം: ബോധപൂര്‍വ്വം കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ഇ പി ജയരാജന്‍

By Web TeamFirst Published Aug 25, 2020, 9:25 PM IST
Highlights

രാഷ്ട്രീയ മുതലെടുപ്പിനുള്ള നടപടിയാണ് സെക്രട്ടറിയേറ്റിൽ അരങ്ങേറിയിട്ടുള്ളത്. സ്വർണ്ണ കള്ളക്കടത്തിന്‍റെ രേഖകളെല്ലാം സെക്രട്ടേറിയറ്റിലാണോ കസ്റ്റംസുകാര്‍ വച്ചിരിക്കുന്നതെന്നും പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണ്ടേയെന്നും ജയരാജൻ ചോദിക്കുന്നു. 

തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനാണ് പ്രതിപക്ഷം സെക്രട്ടേറിയറ്റിന് മുന്നില്‍ ഇത്രയും വലിയ കുഴപ്പമുണ്ടാക്കിയതെന്ന് മന്ത്രി ഇ പി ജയരാജന്‍. കുഴപ്പമുണ്ടാക്കാന്‍ ഓരോ രംഗം സൃഷ്ടിക്കുന്നു. ഇതാണ് പ്രതിപക്ഷത്തിന്റെ കയ്യിലുള്ള ആയുധം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഈ നടപടികളെന്നും ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'കത്തുന്നതിന് മുമ്പേ ബിജെപി ഓഫീസീന്ന് പത്ര ആഫീസിലേക്ക് വിവരം പോയിട്ടുണ്ട്. ഇത് ബിജെപിയും കോണ്‍ഗ്രസുകാരും ചേർന്ന് നടത്തുന്ന ഒരു നാടകമാണ്. സെക്രട്ടേറിയറ്റിനകത്ത് ബോധപൂര്‍വ്വം കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. ജനങ്ങളെല്ലാം ഇതിനെ അപലപിച്ചുകൊണ്ട് മുന്നോട്ട് വരണം' ഇ പി ജയരാജന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായി പൊലീസും ഫയര്‍ഫോഴ്സും ജീവനക്കാരും കൂടി അത് അണച്ചു. അപ്പോഴേക്കും പ്രഖ്യാപനങ്ങൾ തുടങ്ങി. കാര്യങ്ങള്‍ എല്ലാം ചീഫ് സെക്രട്ടറി പറഞ്ഞില്ലേ? പ്രശ്നങ്ങള്‍ ഉണ്ടാക്കാൻ വേണ്ടി ഓരോ രംഗവും സൃഷ്ടിച്ചെടുക്കുക, അതിന് വേണ്ടി പ്രയത്നിക്കുക ഇതാണിപ്പോ പ്രതിപക്ഷത്തിന്‍റെ പക്കലുള്ള ആയുധം. അതാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ജയരാജൻ പഞ്ഞു. 

രാഷ്ട്രീയ മുതലെടുപ്പിനുള്ള നടപടിയാണ് സെക്രട്ടറിയേറ്റിൽ അരങ്ങേറിയിട്ടുള്ളത്. സ്വർണ്ണ കള്ളക്കടത്തിന്‍റെ രേഖകളെല്ലാം സെക്രട്ടേറിയറ്റിലാണോ കസ്റ്റംസുകാര്‍ വച്ചിരിക്കുന്നതെന്നും പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണ്ടേയെന്നും ജയരാജൻ ചോദിക്കുന്നു. യുഡിഫും ബിജെപിയും യോജിച്ച് നിയമസഭയില്‍ തോറ്റതിന് തെരുവില്‍ ഇറങ്ങുകയാണ്. അക്രമം കാണിക്കുകയാണെന്നും മന്ത്രി ആരോപിക്കുന്നു.

Read Also: 'സെക്രട്ടറിയേറ്റ് കലാപഭൂമിയാക്കാൻ കോൺഗ്രസ്-ബിജെപി ആസൂത്രിത ശ്രമം'; സമഗ്ര അന്വേഷണം നടത്തും:മന്ത്രി ഇപി ജയരാജൻ

അതേസമയം, സെക്രട്ടറിയേറ്റ് കലാപ ഭൂമിയാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായും വ്യാപക അക്രമം നടത്താൻ കോൺഗ്രസ് ബിജെപി നേതാക്കൾ ശ്രമിക്കുകയാണെന്നും ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. അക്രമങ്ങളെ നേതാക്കൾ പ്രോത്സാഹിപ്പിക്കരുത്. വിഷയത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തുമെന്ന് കരുതുന്നു. ശാസ്ത്രീയമായി അന്വേഷണം നടത്താനാകും. അതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പ്രശ്നം വഷളാക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 

click me!