'അന്നത്തെ ഉശിരൻ യുവനേതാവ്'; ഓര്‍മ്മകള്‍ പങ്കിട്ട് മുഖ്യമന്ത്രിക്ക് ആശംസകളുമായി ഇ പി ജയരാജന്‍

By Web TeamFirst Published May 24, 2020, 10:15 AM IST
Highlights

അന്നത്തെ ഉശിരൻ യുവനേതാവിന്റെ പ്രസംഗങ്ങൾ ആവേശത്തോടെ കേൾക്കുമായിരുന്നു. ആ വാക്കുകളിലെ വ്യക്തതയും കണിശതയും വല്ലാതെ ആകർഷിച്ചു. ഏതു വിഷയത്തിലായാലും പിന്തുടരുന്ന ആശയത്തിൽ അടിയുറച്ച നിലപാടുകളാണ് പ്രധാന സവിശേഷത.

തിരുവനന്തപുരം: ജന്മദിനം ആഘോഷിക്കുന്ന മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് മന്ത്രി ഇ പി ജയരാജന്‍. എന്നാണ് ജന്മദിനം എന്ന് ഓർക്കുക പോലും ചെയ്യാത്ത വ്യക്തിയാണ് പിണറായി വിജയനെന്ന് ഇ പി ഫേസ്ബുക്കില്‍ കുറിച്ചു. എന്നാൽ, ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ അതിവിശിഷ്ട വ്യക്തിത്വം 75 പിന്നിടുന്ന ഈ വേളയിൽ എളിയ രീതിയിലെങ്കിലും തനിക്ക് ആശംസ നേരാതിരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ ഇന്നുള്ളതിൽ ഏറ്റവും ഉന്നതനായ ജനനേതാവാണ് പിണറായി വിജയൻ. വിദ്യാർത്ഥിയായിരുന്ന കാലം മുതൽ അദ്ദേഹവുമായി അടുപ്പമുണ്ട്. അന്നത്തെ ഉശിരൻ യുവനേതാവിന്റെ പ്രസംഗങ്ങൾ ആവേശത്തോടെ കേൾക്കുമായിരുന്നു. ആ വാക്കുകളിലെ വ്യക്തതയും കണിശതയും വല്ലാതെ ആകർഷിച്ചു. ഏതു വിഷയത്തിലായാലും പിന്തുടരുന്ന ആശയത്തിൽ അടിയുറച്ച നിലപാടുകളാണ് പ്രധാന സവിശേഷത.

അതു കേൾവിക്കാരെ കൃത്യമായി ബോധ്യപ്പെടുത്താനും നല്ല കഴിവാണ്. ഒട്ടേറെ പ്രതിസന്ധികളും തിക്താനുഭവങ്ങളും സ്ഫുടം ചെയ്ത ആ രാഷ്ട്രീയ ജീവിതം, നേരിനൊപ്പം നിലകൊള്ളുന്നതിൽ കണിശത പുലർത്തി. ശരിയെന്നു ബോധ്യമുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ കാണിക്കുന്ന ആർജ്ജവം വലിയൊരു മാതൃകയാണ്. തീരുമാനങ്ങളിൽ ആരോടും പ്രത്യേക താൽപ്പര്യമോ പക്ഷപാതമോ തരിമ്പും പ്രകടിപ്പിക്കില്ല. പാർട്ടി കേഡർമാർക്ക് തെറ്റ് സംഭവിക്കുമ്പോൾ, ആ പിശക് തിരുത്തിച്ച് നേർവഴിക്ക് കൊണ്ടുവരാനുള്ള പാടവം അസാമാന്യമാണ്‌.

ഏതു പ്രതിസന്ധിയിലും അടിപതറാതെ ഈ നാടിനെ അദ്ദേഹം നയിക്കുകയാണ്. ആ നേതൃപാടവം ഇന്ന് ലോകമാകെ അംഗീകരിച്ചു. കേരളത്തിന്റെ അഭിമാനമാണ് പിണറായി വിജയൻ. തുടർന്നുള്ള ജീവിതത്തിലും കൂടുതൽ കരുത്തോടെ മുന്നിൽ നിന്നു നയിക്കാൻ അദ്ദേഹത്തിനു സാധിക്കുമെന്നും ഇ പി കുറിച്ചു.

ഇ പി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

എന്നാണ് ജന്മദിനം എന്ന് ഓർക്കുക പോലും ചെയ്യാത്ത വ്യക്തിയാണ് സഖാവ് പിണറായി വിജയൻ. എന്നാൽ, എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ അതിവിശിഷ്ട വ്യക്തിത്വം 75 പിന്നിടുന്ന ഈ വേളയിൽ എളിയ രീതിയിലെങ്കിലും ആശംസ നേരാതിരിക്കാനാകില്ല.
കേരളത്തിൽ ഇന്നുള്ളതിൽ ഏറ്റവും ഉന്നതനായ ജനനേതാവാണ് പിണറായി വിജയൻ. എന്റെ വിദ്യാർത്ഥി കാലം മുതൽ അദ്ദേഹവുമായി അടുപ്പമുണ്ട്. അന്നത്തെ ഉശിരൻ യുവനേതാവിന്റെ പ്രസംഗങ്ങൾ ആവേശത്തോടെ കേൾക്കുമായിരുന്നു. ആ വാക്കുകളിലെ വ്യക്തതയും കണിശതയും വല്ലാതെ ആകർഷിച്ചു. ഏതു വിഷയത്തിലായാലും പിന്തുടരുന്ന ആശയത്തിൽ അടിയുറച്ച നിലപാടുകളാണ് പ്രധാന സവിശേഷത. അതു കേൾവിക്കാരെ കൃത്യമായി ബോധ്യപ്പെടുത്താനും നല്ല കഴിവാണ്. ഒട്ടേറെ പ്രതിസന്ധികളും തിക്താനുഭവങ്ങളും സ്ഫുടം ചെയ്ത ആ രാഷ്ട്രീയ ജീവിതം, നേരിനൊപ്പം നിലകൊള്ളുന്നതിൽ കണിശത പുലർത്തി. ശരിയെന്നു ബോധ്യമുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ കാണിക്കുന്ന ആർജ്ജവം വലിയൊരു മാതൃകയാണ്. തീരുമാനങ്ങളിൽ ആരോടും പ്രത്യേക താൽപ്പര്യമോ പക്ഷപാതമോ തരിമ്പും പ്രകടിപ്പിക്കില്ല. പാർട്ടി കേഡർമാർക്ക് തെറ്റ് സംഭവിക്കുമ്പോൾ, ആ പിശക് തിരുത്തിച്ച് നേർവഴിക്ക് കൊണ്ടുവരാനുള്ള പാടവം അസാമാന്യമാണ്‌.
പല ഘട്ടത്തിലും എതിരാളികൾ നടത്തിയ നെറികെട്ട ആക്രമണങ്ങൾ അതിജീവിക്കാൻ പിണറായിക്ക് അനായാസം സാധിച്ചു. കറപുരളാത്ത പൊതു ജീവിതമാണ് അതിനെല്ലാം കരുത്തായത്.
നിലപാടുകളിലെ നന്മയും നിശ്ചയദാർഢ്യവും അടുത്തു നിന്ന് അറിഞ്ഞിട്ടുള്ളതിനാൽ ഒരിക്കലും ആ വാക്കുകളെ എതിർക്കേണ്ടി വന്നിട്ടില്ല. എതിർക്കാൻ എനിക്ക് ഒരിക്കലും സാധിക്കുകയുമില്ല.
ഒരു ജ്യേഷ്ഠ സഹോദരനായി കാണുന്ന അദ്ദേഹത്തോട് ആഴമേറിയ ആത്മബന്ധമാണുള്ളത്. രാഷ്ട്രീയ രംഗത്ത് അദ്ദേഹം നൽകിയ പ്രോത്സാഹനവും പിന്തുണയും എനിക്ക് പറഞ്ഞറിയിക്കാനാവില്ല. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം താങ്ങും തണലുമായി, സഹോദരതുല്യനായി കൂടെ നിന്നു. അദ്ദേഹത്തിന്റെ കുടുംബവുമായും ഏറെ അടുപ്പമുണ്ട്. തിരിച്ചും അങ്ങനെ തന്നെ. പിണറായിലെ വീട്ടിലെത്തിയപ്പോഴെല്ലാം ഒരു കുടുംബാംഗത്തിന്റെ സ്നേഹവും സ്വാതന്ത്ര്യവും അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ എന്നെ സ്വന്തം മകനെ പോലെയാണ് കണ്ടിരുന്നത്.
ഏതു പ്രതിസന്ധിയിലും അടിപതറാതെ ഈ നാടിനെ അദ്ദേഹം നയിക്കുകയാണ്. ആ നേതൃപാടവം ഇന്ന് ലോകമാകെ അംഗീകരിച്ചു. കേരളത്തിന്റെ അഭിമാനമാണ് പിണറായി വിജയൻ. തുടർന്നുള്ള ജീവിതത്തിലും കൂടുതൽ കരുത്തോടെ മുന്നിൽ നിന്നു നയിക്കാൻ അദ്ദേഹത്തിനു സാധിക്കും. ജന്മദിനാശംസകൾ

click me!