
കണ്ണൂര്‍ : വന്യമൃഗങ്ങളുടെ ആക്രമണം വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ സമരങ്ങളെയും മറ്റ്പ്രതിഷേധങ്ങളെയും പരോക്ഷമായി പരിഹസിക്കുന്ന രീതിയില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ.
മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നതെന്നാണ് ഇ പി ജയരാജൻ പറഞ്ഞത്. വന്യജീവികളെ പ്രകോപിപ്പിക്കുന്നത് ആളുകൾ അവസാനിപ്പിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു.
വന്യജീവി ആക്രമണത്തില്‍ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് താമരശ്ശേരി രൂപത ബിഷപ്പും രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാൻ കഴിഞ്ഞില്ലെങ്കില്‍ രാജി വച്ച് ഇറങ്ങിപ്പോകണമെന്നാണ് സര്‍ക്കാരിനെതിരായി ബിഷപ്പ് പറഞ്ഞത്.
ഇതിനുള്ള മറുപടിയും ഇ പി ജയരാജൻ വ്യക്തമാക്കി. സഭാനേതൃത്വം പ്രതികരിക്കേണ്ടത് കേന്ദ്രത്തിന്‍റെ നിയമങ്ങൾക്കെതിരെയാണെന്നാണ് ഇ പി ജയരാജൻ പറഞ്ഞത്.
കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ വമ്പിച്ച പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയത്. ഇതിന് പുറമെ കോഴിക്കോടും തൃശൂരുമായി രണ്ട് പേര്‍ കൂടി വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ പ്രതിപക്ഷസമരം ശക്തമായി വന്നു. ഇന്ന് വീണ്ടും സമാനമായൊരു വാര്‍ത്ത കൂടി വന്നു. മലപ്പുറത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ്, ഡ്രൈവര്‍ മരിച്ചു എന്നതാണ് വാര്‍ത്ത.
ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് ഈ സംഭവങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നാണ് സിപിഎമ്മിന്‍റെ കുറ്റപ്പെടുത്തല്‍.
Also Read:- കാട്ടുപന്നി കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam