
മംഗലാപുരം: ഷിരൂരിൽ ജീർണാവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത് കടലിലാണെന്ന് ഈശ്വർ മൽപെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒറ്റക്കാഴ്ചയിൽ സ്ഥിരീകരിക്കാൻ സാധിക്കാത്ത നിലയിൽ ജീർണിച്ച അവസ്ഥയിലാണ് മൃതദേഹം ഉള്ളത്. കാലിൽ വല കുടുങ്ങിയ നിലയിൽ പുരുഷ മൃതദേഹമാണെന്നും കൈയ്യിൽ വളയുണ്ടെന്നും ഈശ്വർ മൽപെ പറഞ്ഞു. മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വിവരം പിന്നീട് കരയിലേക്ക് കൈമാറിയെങ്കിലും ഇവർ മൃതദേഹം ബോട്ടിലേക്ക് മാറ്റിയില്ല.
പ്രദേശത്ത് നിന്ന് ദിവസങ്ങൾക്ക് മുൻപ് ഒഡിഷ സ്വദേശിയെയും കാണാതായിട്ടുണ്ട്. ഇദ്ദേഹത്തിന്റേതാണോ മൃതദേഹമെന്നത് കൈയ്യിലെ വള നോക്കിയാലേ സ്ഥിരീകരിക്കാനാവൂ. എന്നാൽ ഇത് അർജ്ജുൻ്റെ മൃതദേഹമാകാൻ നേരിയ സാധ്യതയാണ് ഉള്ളത്. ഇത് ആരുടേതാണെന്ന് ഡിഎൻഎ പരിശോധന നടത്തിയാലേ സ്ഥിരീകരിക്കാനാവൂ എന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും പ്രതികരിച്ചു.
കടലിൽ 25 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് പോകാൻ ഒന്നര മണിക്കൂർ സമയമെടുക്കുമെന്ന് ഈശ്വർ മൽപ്പെ അറിയിച്ചിട്ടുണ്ട്. മറ്റൊരു ബോട്ടിൽ അങ്ങോട്ട് പോകാനാണ് ഇദ്ദേഹത്തിൻ്റെ ആലോചന. എന്നാൽ മത്സ്യത്തൊഴിലാളികൾ കരയിലേക്ക് വരുമോയെന്നതിൽ പൊലീസുകാരുമായി ചർച്ച ചെയ്താവും തീരുമാനമുണ്ടാവുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam