പെരുമ്പാവൂർ കീഴില്ലത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനിയായ ബിജിമോളാണ് കൊല്ലപ്പെട്ടത്. 

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് കുടുംബ വഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനിയായ ബിജിമോൾ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനെ കണ്ടെത്തുന്നതിനായി കുറുപ്പംപടി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കീഴില്ലത്തെ ഒരു ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നത്. ദമ്പതികൾക്കിടയിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. തർക്കത്തിനിടെ പ്രകോപിതനായ ലൈജു, ബിജിമോൾ കഴുത്തിൽ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് മുറുക്കിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇയാൾ ഹോട്ടലിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവ സമയത്ത് ദമ്പതികളുടെ മകൻ കൂടെ ഉണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന മകൻ തിരിച്ചെത്തിയപ്പോഴാണ് അമ്മ അബോധാവസ്ഥയിൽ കിടക്കുന്നത് കാണുന്നത്. ഉടൻ ഹോട്ടൽ അധികൃതരെ അറിയിക്കുകയും ബിജിമോളെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.