
കൊച്ചി: അവയവ കച്ചവടത്തിന്‍റെ മറവിലെ കോടികളുടെ കള്ളപ്പണ ഇടപാടിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിലടക്കം ആറിടങ്ങളിൽ പരിശോധന നടത്തി എൻഫോഴ്സ്മെന്ഡറ് ഡയറക്ടറേറ്റ്. മുഖ്യപ്രതി നജീബിന്‍റെ കാസർകോട്ടെ വീട്ടിലും പ്രധാന ഇടനിലക്കാരി ശ്രീജയുടെ കൊല്ലത്തെ വീട്ടിലും പരിശോധന നടന്നു. കൊച്ചിയിലെ ആശുപത്രികളിൽ നിന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രധാന കണ്ണി നജീബിന് ലക്ഷങ്ങൾ കമ്മീഷനായി എത്തിയെന്ന് ഇഡി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്
കേരളത്തിലെ 6 പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വ്യാജ രേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടത്തിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി കേസ് എടുത്ത് പരിശോധന നടത്തിയത്. കേരളത്തിന് അകത്തും പുറത്തമുള്ള വൻ മാഫിയ സംഘം അവയവ കച്ചവടത്തിന് പിന്നിൽ പ്രവർത്തിച്ചെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. ആലപ്പുഴ റൂറൽ പൊലീസ് കേസ് എടുത്തതിന് പിറകെ ഒളിവിൽപോയ മുഖ്യകണ്ണി നജീബ് ആയിരുന്നു ഇടനിലക്കാരെ ഏകോപിപ്പിച്ചത്. മെഡിക്കൽ ടൂറിസത്തിന്‍റെ മറവിലായിരുന്നു വ്യാജ രേഖകൾ ഉപയോഗഹിച്ചുള്ള അവയവ വാണിഭം.
സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ചെറിയ തുകയക്ക് അവയവ കൈൈമാറ്റം ഉറപ്പിക്കുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നവർക്ക് വലിയ തുകയ്ക്ക് കൈമാറുകയുമായിരുന്നു. ഓരോ ശസ്ത്രക്രിയക്കും പിറകെ മുഖ്യ കണ്ണി നജീബിന് വൻ തുക ആശുപത്രികൾ കമ്മീഷൻ നൽകിയെന്നാണ് ഇഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. മൂന്ന് വർഷത്തെ സാമ്പത്തിക ഇടപാടാണ് ഇഡി തേടുന്നത്. നേരത്തെ പൊലീസ് പരിശോധന നടത്തിയ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്, ലേക് ഷോർ അടക്കം 6 ആശുപത്രികളിൽ ഇന്ന് പരിശോധന നടന്നു. ബാങ്ക് ഉദ്യോഗസ്ഥരെയടക്കം സംഘത്തിൽ ഉൾപ്പെടുത്തിയാണ് ഇഡി റെയ്ഡ്.
കേസിലെ മുഖ്യപ്രതി നജീബിന്‍റെ കാസർകോട്ടെ വീട്ടിലും കൊല്ലത്തെ ഇടനിലക്കാരായ ശ്രീജ, സുധീർ എന്നിവരുടെ വീടുകളിലും ഇതേസമയം പരിശോധന നടന്നു. ശ്രീജയെ കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കൊല്ലം കിളിക്കൊല്ലൂർ പൊലീസ് എടുത്ത കേസിലാണ് ശ്രീജ പ്രതി. പട്ടത്താനം സ്വദേശി സുധീറിന്‍റെ വീട്ടിലും പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ എത്തിയെങ്കിലും വീട് അടഞ്ഞു കിടന്നതിനാൽ പരിശോധന ഉണ്ടായില്ല. കോട്ടയത്ത് അവയവ കച്ചവടക്കസിൽ നേരത്തെ പ്രതിയായിരുന്ന വാഴൂരിലെ മായയുടെ വീട്ടിലും പരിശോധനയുണ്ടായി. പരിശോധനയെക്കുരിച്ച് ആശുപത്രികൾ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam