
കൊച്ചി: പി വി അന്‍വര്‍ എംഎല്‍എ ഉൾപ്പെട്ട ക്വാറി തട്ടിപ്പ് ഇടപാടില്‍ ഇ ഡി അന്വേഷണം. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ക്രഷര്‍ പി വി അന്‍വറിന് വില്‍പ്പന നടത്തിയ കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിമിനോടും കേസിലെ പരാതിക്കാരനായ മലപ്പുറം സ്വദേശി സലാമിനോടും ജൂലൈ നാലിന് ഉച്ചക്ക് ശേഷം ഹാജരാകാനാണ് നിർദ്ദേശിച്ചത്. കൊച്ചി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ഇഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ സുരേന്ദ്ര ഗണേഷ് കവിത്ക്കര്‍ ആണ് നോട്ടീസ് നല്‍കിയത്.
പി വി അന്‍വറുമായുള്ള ഇടപാടുകളുടെ രേഖകള്‍, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലെ പാര്‍ടണര്‍ ഷിപ്പ് കരാറുകളുടെ വിവരങ്ങള്‍ എന്നിവയുമായി ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെന്ന് നേരത്തെ പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം പൊലിസിൽ പരാതി നൽകിയിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന് ആരോപണമുണ്ട്. ഇതിനിടെയാണ് കേസിൽ ഇഡിയും അന്വേഷണം തുടങ്ങിയത്. അൻവറിനെ മൊഴിയെടുക്കാൻ വിളിച്ചതായി അറിവില്ല. പരിസ്ഥിതി ചട്ടം ലംഘിച്ചതിന്‍റെ പേരിൽ അൻവറിന്‍റെ ഭൂമിയിലെ തടയിണകൾ ഈയിടെ കോടതി നിർദ്ദേശ പ്രകാരം പൊളിച്ചു മാറ്റിയിരുന്നു.
'ജോര്‍ജ് പറയുന്ന കാര്യങ്ങളില്‍ തെളിവുണ്ടെങ്കില്‍ കൊടുക്കട്ടേ', നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടേയെന്ന് കാനം
പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കാനം രാജേന്ദ്രന്‍. പി സി ജോർജിന്‍റെ അറസ്റ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് കാനം പറഞ്ഞു. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല. അതുകൊണ്ട് കൂടുതൽ പ്രതികരിക്കാനുമില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ. പി സി ജോർജ് പറയുന്ന കാര്യങ്ങളിൽ തെളിവുണ്ടെങ്കിൽ കൊടുക്കട്ടെ. വെറുതെ ഇങ്ങനെ പറയുന്നതിൽ കാര്യമില്ലെന്നും കാനം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ആരോപണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് പി സി ജോര്‍ജ്. വീണാ വിജയന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പി സി ജോര്‍ജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ മകളും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് ജോര്‍ജ് ആരോപിച്ചു. ഫാരിസ് അബൂബക്കറുമായുള്ള ബിസിനസ് നീക്കങ്ങളാണ് ഇതിന് പിന്നിലുള്ളത്. ആരോപണങ്ങള്‍ ശരിയാണോ എന്ന് ഇഡി തെളിയിക്കട്ടെ. ചോദ്യം ചെയ്യുന്നവരെ അകത്താക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. തന്‍റെ ഭാര്യയുള്‍പ്പടെയുള്ളവരെ പ്രതിയാക്കാന്‍ നീക്കം നടക്കുകയാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയിൽ ഇന്നലെ ഉച്ചയ്ക്കാണ് ജോർജിനെ അപ്രതീക്ഷിതമായി തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ രാത്രി പ്രോസിക്യൂഷൻ വാദങ്ങൾ തള്ളി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഡോൺ ഫാരിസ് അബൂബക്കർ ആണെന്നും മകളുടെ സ്ഥാപനം വഴി ആണ് ഇടപാടെന്നും ജോർജ് നേരത്തെയും ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇഡിയെ സമീപിക്കാനാണ് ജോർജിന്‍റെ നീക്കം.