
വടകര: ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് ഇഡിയുടെ പരിശോധന. മുഖ്യമന്ത്രിയുടെ അഡിഷണൽ പിഎസ് സിഎം രവീന്ദ്രനുമായി സൊസൈറ്റിക്ക് സാമ്പത്തി ബന്ധമുണ്ടോ എന്നതിനെ കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് ഇഡി യുഎൽസിസി ആസ്ഥാനത്ത് എത്തിയത്.
രാവിലെ ഒൻപത് മണിയോടെ വടകര നാദാപുരം റോഡിലെ ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് എത്തിയ ഇഡി സംഘം രണ്ടര മണിക്കൂറോളം ഓഫീസിൽ പരിശോധന നടത്തി. അതേസമയം ഇഡി സംഘം വിവരങ്ങൾ ചോദിച്ചറിയുകയാണ് ചെയ്തതെന്നും ഫയലുകൾ കൊണ്ടുപോയിട്ടില്ലെന്നും സൈസൈറ്റി ചെയർമാൻ പാലേരി രമേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സി എം രവീന്ദ്രനെ കേന്ദ്രീകരിച്ചായിരുന്നു ഇഡിയുടെ ചോദ്യങ്ങൾ എന്നാണ് സൂചന. രവീന്ദ്രന് സ്ഥാപനവുമായി ബന്ധമില്ലെന്ന മറുപടിയാണ് ഭാരവാഹികൾ നൽകിയത്. ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ കൈമാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ സൊസൈറ്റിയുടെ വിശദീകരണത്തിന് വിശ്വാസ്യതയില്ലെന്ന് ബിജെപി പ്രതികരിച്ചു.
സിഎം രവീന്ദ്രനുമായി ബന്ധപ്പെട്ട് ഇതിനകം 6 സ്ഥാപനങ്ങളിലാണ് ED പരിശോധന നടത്തിയത്. എന്നാൽ ഒരിടത്തും പ്രത്യക്ഷമായ നിക്ഷേപങ്ങളോ സാമ്പത്തിക ബന്ധമോ ഉള്ളതായി കണ്ടെത്തനായിട്ടില്ല. രവീന്ദ്രനെ ചോദ്യം ചെയ്യും മുന്പ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ഇഡിയുടെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam