
തൃശ്ശൂർ: ഇടമലയാര്‍ ജലസേചന പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലതുകര കനാല്‍ പുനരുദ്ധാരണ അഴിമതിയില്‍ 44 പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി. മൂന്നുവര്‍ഷം തടവും രണ്ട് ലക്ഷം വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുതല്‍ കരാറുകാരന്‍ വരെയുള്ളവരെയാണ് ശിക്ഷിച്ചത്.
രണ്ടുപതിറ്റാണ്ട് മുമ്പു നടന്ന അഴിമതിക്കേസിലാണ് 44 പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള അപൂര്‍വ്വ വിധി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്നുണ്ടായത്. എട്ടുകിലോമീറ്റര്‍ ദൂരമുണ്ടായിരുന്ന ചാലക്കുടി വലതുകര കനാല്‍ പുനരുദ്ധാരണത്തില്‍ അഴിമതിയുണ്ടെന്ന വിജിലന്‍സ് വാദം അംഗീകരിച്ചാണ് വിജിലന്‍സ് ജഡ്ജി ജി. അനില്‍ ശിക്ഷ വിധിച്ചത്. കനാല്‍ നിര്‍മാണം നിശ്ചിത ദൂരത്തില്‍ മുറിച്ച് കോണ്‍ട്രാക്ടര്‍മാര്‍ക്ക് വീതം വച്ചു. ചാലക്കുടി സ്വദേശി പിഎല്‍ ജേക്കബായിരുന്നു പരാതിക്കാരന്‍.
അഴിമതിക്കായി പണികള്‍ വിഭജിച്ചു, വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചില്ല എന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായത്. 39 കേസുകളായി 51 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആറുപേര്‍ വിചാരണ ഘട്ടത്തില്‍ മരിച്ചു. ഒരാളെ കുറ്റവിമുക്തനാക്കി. ശിക്ഷിക്കപ്പെട്ടവര്‍ 6 ലക്ഷം പിഴയടയ്ക്കണമെന്നും ഉത്തരവിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam