
കൊച്ചി: എടവനക്കാട് കൊലപാതക കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കൊലപാതകം ചെയ്തത് സജീവൻ ഒറ്റയ്ക്കെന്ന് പൊലീസ്. സംശയത്തിന് ഇടവരാത്ത രീതിയിൽ പ്രതി കഥമെനയുകയായിരുന്നുവെന്നും എസ് പി വിവേക് കുമാർ പറഞ്ഞു. സംഭവസ്ഥലം സന്ദർശിക്കുകയാണ് എസ് പി. അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ തെളിവുകൾ ലഭിച്ചിരുന്നില്ല. തിരോധാന കേസുകൾ വീണ്ടും പരിശോധിച്ചപ്പോഴാണ് കേസ് ചുരുളഴിഞ്ഞതെന്നും എസ്പി വ്യക്തമാക്കി. പ്രതി കൃത്യം നിർവഹിച്ചത് ഒറ്റക്കാണ്. ഓഗസ്റ്റ് 16 ന് കൊലപാതകം നടത്തിയെന്നാണ് പ്രതിയുടെ മൊഴി. ഭാര്യ കാമുകന്റെ കൂടെപ്പോയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. സജീവനെതിരെ മറ്റ് ക്രിമിനൽ കേസുകൾ ഇല്ലാത്തത് സംശയം ഉണ്ടാക്കിയില്ല. കൊലപാതത്തിനു കാരണം ഭാര്യയിലുള്ള സംശയം. കഴുത്തിൽ മുറുക്കിയ കയർ കത്തിച്ചു കളഞ്ഞു തെളിവ് നശിപ്പിച്ചു. ഇയാളെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് കൂടുതൽ ചോദ്യം ചെയ്യുമെന്നും എസ്പി വ്യക്തമാക്കി.
കൊലപാതകം,തെളിവ് നശിപ്പിക്കൽ എന്നി വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എടവനക്കാട് വാചാക്കലിലെ വാടക വീടിന്‍റെ മുറ്റത്ത് നിന്ന് പൊലീസ് ശേഖരിച്ച രമ്യയുടെ മൃതദേഹ അവശിഷ്ടങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റുമോർട്ടം നടത്തും. ശരീര അവശിഷ്ടങ്ങളിൽ നിന്ന് ഡിഎൻഎ പരിശോധനയും പൊലീസ് ഉണ്ടാകും. ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട് അതേ വീട്ടിലായിരുന്നു കഴിഞ്ഞ ഒന്നരവർഷമായി സജീവൻ താമസിച്ചത്. നാട്ടുകാരുമായി വലിയ സൗഹൃദം സൂക്ഷിച്ചിരുന്ന ഇയാളെ ഭാര്യയുടെ തിരോധാനത്തിൽ ആരും സംശയിച്ചതുമില്ല. നരബലി കേസിനെ തുടർന്ന് കാണാതായെന്ന പരാതികളിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതാണ് മൊബൈൽ ഫോൺ രേഖകളടക്കം തെളിവായി ശേഖരിച്ച് സജീവന്‍റെ അറസ്റ്റിലേക്കെത്തിച്ചത്.
പെയിന്‍റിംഗ് തൊഴിലാളിയാണ് സജീവൻ.നാട്ടുകാരുമായി വലിയ സൗഹൃദം. 45 വയസ്സുള്ള സജീവനെ പറ്റി ആർക്കുമൊരു പരാതിയുമുണ്ടായിരുന്നില്ല. ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്ന് പ്രചരിപ്പിച്ച് സഹതാപംപിടിച്ച് പറ്റാനും ഇയാൾക്കായി. രമ്യ ബെംഗളൂരുവിൽ പോയെന്ന് ആദ്യം പറഞ്ഞത് നാണക്കേട് കൊണ്ടെന്നും സുഹൃത്തുക്കളെ അടക്കം പറഞ്ഞ് വിശ്വസിപ്പിച്ചു.മക്കളുടെ എല്ലാം കാര്യങ്ങളും നന്നായി നോക്കി ഒരു സംശയത്തിനും ഇടനൽകിയതുമില്ല. അങ്ങനെ രണ്ടാമതൊരു വിവാഹത്തിന് തയ്യാറെടുക്കുമ്പോഴാണ് കഥകളെല്ലാം പൊളിഞ്ഞ് പ്രതി പൊലീസിന്‍റെ വലയിലായത്.
മൊഴികളിൽ സജീവൻ പറഞ്ഞ തിയതികളും രമ്യയുടെ ഫോൺ രേഖകളിലുമുള്ള വൈരുദ്ധ്യത്തിലുമാണ് സംശയം തുടങ്ങിയത്. ആഴ്ചകളായി സജീവൻ അറിയാതെ പൊലീസ് ഇയാളുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. തുടർച്ചയായി ചോദ്യം ചെയ്യലിൽ പിന്നെയും ചേർച്ചയിലായ്മ.ഒടുവിലാണ് വലിയ ഞെട്ടലോടെ സജീവനിലെ കൊലപാതകിയെ നാട് അറിയുന്നത്.ഭാര്യയുടെ ഫോണിലേക്ക് തുടർച്ചയായ കോളുകൾ വരുന്നതിനെ ചൊല്ലിയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് കുറ്റം സമ്മതിച്ച് സജീവന് പൊലീസിന് നൽകിയ മൊഴി. നഗരത്തിലെ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയായിരുന്നു രമ്യ.കാണാതാകുന്പോൾ 36 വയസ്സ് പ്രായം.ലോജിസ്റ്റിക് സംബന്ധമായ കോഴ്സിനും നഗരത്തിലെ ഒരു സ്ഥാപനത്തിൽ ചേർന്നിരുന്നു രമ്യ.എടവനക്കാട് തന്നെ ഇരുവരും സ്വന്തമായി വീട് പണി തുടങ്ങിയെങ്കിലും വർഷങ്ങളായി ഇത് പൂർത്തിയാകാതെ കിടക്കുകയാണ്. പത്ത് ലക്ഷത്തോളം രൂപ കടമുണ്ട് സജീവന്.വർഷങ്ങളായി വാച്ചാക്കലിലെ വാടകവീട്ടിലാണ് താമസം. കൃത്യം നടത്തിയതിന് ശേഷവും ഇയാളും മക്കളും ഇവിടെ തുടർന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam