
കോഴിക്കോട്: വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയപെരുന്നാള്‍. റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഈദുള്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും. സ്നേഹത്തിന്‍റെ കൂടിച്ചേരലുകളുടേയും ആഘോഷം കൂടിയാണ് ചെറിയ പെരുന്നാള്‍. നന്‍മകളാല്‍ സ്ഫുടം ചെയ്ത ആത്മീയ ഊര്‍ജ്ജവുമായിട്ടാണ് വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ക്ഷമ, സഹനം, കാരുണ്യം, തുടങ്ങിയ മൂല്യങ്ങളുടെ കൂടിച്ചേരല്‍ കൂടിയായ വ്രതാനുഷ്ടാന ദിനങ്ങള്‍ പിന്നിട്ടാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിന്‍റെ ആഘോഷങ്ങളിലേക്ക് കടക്കുന്നത്. ഇല്ലാത്തവന്‍റെ വിശപ്പറിയുന്നത് മാത്രമല്ല, വാക്കിലും പ്രവൃത്തിയിലും തെറ്റുകള്‍ വരാതിരിക്കാനുള്ള ജാഗ്രത കൂടിയായിയരുന്നു കഴിഞ്ഞുപോയ 29 ദിനരാത്രങ്ങള്‍.
സക്കാത്ത് നല്‍കി സമ്പത്ത് വിപുലീകരിച്ചു. ഇഫ്താര്‍ സംഗമത്തിലൂടെ സൗഹൃദം ഊട്ടിയുറപ്പിച്ചു. കൈകളില്‍ മൈലാഞ്ചിച്ചോപ്പണിഞ്ഞും പുതു വസ്ത്രങ്ങള്‍ അണിഞ്ഞും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ചും ഇന്നത്തെ ദിവസം വിശ്വാസികള്‍ സമ്പന്നമാക്കും. ഇന്നലെ ശവ്വാലമ്പിളി മാനത്ത് തെളിഞ്ഞതോടെ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ഒരുക്കം തുടങ്ങിയിരുന്നു. പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും. നമസ്കാരത്തിന് പണ്ഡിതന്‍മാരും ഇമാമുമാരും നേതൃത്വം നല്‍കും. ഇതിനുശേഷം പെരുന്നാള്‍ പ്രഭാഷണം നടക്കും. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള പ്രാര്‍ത്ഥനകളും ഐകൃദാര്‍ഡ്യവും കൂടിയാണ് ചെറിയ പെരുന്നാള്‍. പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷവും അരക്ഷിതാവസ്ഥയും എത്രയും വേഗം അവസാനിപ്പിച്ച് എല്ലാവര്‍ക്കും ക്ഷേമവും സമാധാനവും സാധ്യമാക്കണമെന്ന് കാന്തപുരം എപി.അബൂബക്കര്‍ മു്സല്യാര്‍ ചെറിയപെരുന്നാള്‍ സന്ദേശത്തിൽ പറഞ്ഞു.
ഗൾഫിലെ മലയാളികൾക്ക് ഇത് അതിജീവനത്തിന്‍റെ ചെറിയ പെരുന്നാൾ. സംഘർഷങ്ങളുടെ സമയത്തെ സന്തോഷമായാണ് ഇത്തവണത്തെ പെരുന്നാളെത്തുന്നത്. നിയന്ത്രണങ്ങളോടെ മേഖലയിലെങ്ങും പെരുന്നാൾ പ്രാർത്ഥനകൾ നടക്കും. ഒമാനിലും നാട്ടിലും ഗൾഫിലാകെയും ഒന്നിച്ചാണ് പെരുന്നാൾ ആഘോഷിക്കുന്നത്. എന്നാൽ, ഗൾഫിലെ പ്രവാസികൾ രാജ്യമേതെന്ന വ്യത്യാസമില്ലാതെ സംഘർഷങ്ങൾക്കിടയിലാണ്. എങ്കിലും ജനജീവിതം സ്തംഭിച്ചിട്ടില്ല. പെരുന്നാൾ നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമാണ്. പുറത്ത് തുറന്ന സ്ഥലത്തെ ഈദ്ഗാഹുകളില്ല. ഖുതുബയും ചുരുക്കും. ദുബായിൽ ഗ്ലോബൽ വില്ലേജ് ഉൾപ്പടെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുകയാണ്. പെരുന്നാൾ ഷോപ്പിങ്ങിന് പക്ഷെ കുറവുമുണ്ടായിട്ടില്ല. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ നേരത്തെ പരിചയിച്ചിട്ടുള്ളതിനാൽ ആർക്കും വലിയ ഭയാശങ്കകളില്ല. ജിസിസിയിലെ കൂടി ഭരണാധികാരികൾക്കായി പ്രാർത്ഥിക്കാമെന്നാണ് പെരുന്നാൾ ആശംസയറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ വാക്കുകൾ.. ജിസിസി ഭരണകർത്താക്കളുടെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവാസികളെ ഉൾപ്പടെ സംരക്ഷിക്കാൻ പ്രയത്നിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. പെരുന്നാൾ പിന്നിടുന്നതോടെ റമദാനിലെ ജോലി സമയത്തെയും ഓഫീസുകളുടെ പ്രവർത്തന സമയത്തിലെയും ഇളവുകൾ മാറും. ഗൾഫിലെ ജീവിതം സാധാരണ നിലയിലേക്കെത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam