
പത്തനംതിട്ട : ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളിലൊരാളായ ലൈല അന്ധവിശ്വാസിയായിരുന്നെന്ന് സഹോദരൻ. ഇതുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളോടെയാണ് താനും സഹോദരിയും തമ്മിൽ അകന്നതെന്നും സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
''രണ്ട് വര്‍ഷം മുമ്പാണ് ലൈലയുടേയും എന്റെയും അമ്മ മരിക്കുന്നത്. അമ്മയുടെ സഞ്ചയനത്തിന് ശേഷം ലൈല എന്നെ ഫോണിൽ വിളിച്ചു. അമ്മ മരിച്ചതിന് ചില ദോഷങ്ങളുണ്ട്. അതിന് ചില പരിഹാര കര്‍മ്മങ്ങൾ ചെയ്തില്ലെങ്കിൽ ഒരു അഞ്ച് മരണങ്ങൾ കൂടി സംഭവിക്കുമെന്ന് പറഞ്ഞു. എനിക്ക് വിശ്വാസമില്ലെന്നും പൂജ നടത്തേണ്ടെന്നുമാണ് ഞാൻ മറുപടി നൽകിയത്. ഞാൻ എതിർത്തതോടെ ലൈല തന്നോട് പിണക്കത്തിലായി. ഇതിന് ശേഷം കഴിഞ്ഞ രണ്ട് വർഷമായി സഹോദരിയുമായി ബന്ധമില്ല.
എന്നാൽ ഞാനെതിത്തെങ്കിലും അതിന് ശേഷം ലൈലയും ഭര്‍ത്താവും മകനും എന്റെ ജേഷ്ഠനും ചേര്‍ന്ന് പൂജ നടത്തി. ഞാനതിൽ പങ്കെടുത്തില്ല. അതിന് ശേഷമാണ് തമ്മിൽ ബന്ധമില്ലാതായത്. ലൈലക്കൊപ്പം തന്നെ അന്ധവിശ്വാസിയായിരുന്നു ഭർത്താവ് ഭഗവൽ സിംഗും.എപ്പോഴും സർവാഭരണങ്ങളുമിട്ടാണ് ലൈല നടന്നിരുന്നത്. അവരുടെ വീട്ടിൽ ഒന്നും ഇത് സംബന്ധിച്ച സൂചനകൾ ഇല്ലാരുന്നു. കേസ് അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നാണ് ആവശ്യപ്പെടാനുള്ളത്''. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ നൽകണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.
'ഷാഫി ലൈംഗിക മനോവൈകൃതമുള്ളയാൾ, 10 വർഷത്തിനിടെ 15 കേസുകളിൽ പ്രതി'
അതിനിടെ, ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇയാൾക്ക് സാമ്പത്തികമായി സഹായം നൽകിയിരുന്ന മുൻ സുഹൃത്തും രംഗത്ത് വന്നു. വണ്ണമുള്ള തമിഴ് സ്ത്രീകളെ വേണമെന്ന് മാസങ്ങൾക്ക് മുമ്പ് ഷാഫി തന്നോട് ആവശ്യപ്പെട്ടതായി ബിസിനസുകാരൻ കൂടിയായ ഇയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
''ഭക്ഷണം കഴിക്കുന്നതിന് വേണ്ടി സ്ഥിരമായി പോകുമായിരുന്ന ഒരു ഹോട്ടലിൽ വെച്ചാണ് ഷാഫിയുമായി പരിചയപ്പെട്ടത്. ഇയാൾക്ക് മുൻപ് പണം നൽകി സഹായിച്ചിട്ടുണ്ട്. ഒരിക്കൽ നേരത്തെ പറഞ്ഞ് വെച്ച ഒരു ലോൺ ലഭിക്കാതായതോടെ ഞാനിടപെട്ട് പണമെടുത്ത് നൽകിയിരുന്നു. മൂന്ന് ലക്ഷം രൂപയാണ് ഇത്തരത്തിൽ നൽകിയത്. മദ്യപിച്ചിരിക്കുന്ന സമയത്ത് ഒരിക്കൽ നിനക്ക് എത്ര കോടി വേണമെന്ന് എന്നോട് ചോദിച്ചു. വണ്ണമുള്ള സ്ത്രീകളുണ്ടെങ്കിൽ കാശ് ലഭിക്കുമെന്നും എന്നോട് പറഞ്ഞു. ഒരു സേട്ടിന് വേണ്ടിയാണെന്നും വണ്ണമുള്ള ഒരു സ്ത്രീക്ക് ഒരു കോടി വെച്ച് കിട്ടുമെന്നുമാണ് അന്ന് ഷാഫി പറഞ്ഞിരുന്നത്. ഒന്നോ രണ്ടോ തമിഴ് സ്ത്രീകളെ ശരിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഈ സ്ത്രീകൾ പിന്നീട് തിരിച്ച് വരില്ലെന്നും ഷാഫി തന്നെ തന്നോട് വെളിപ്പെടുത്തിയിരുന്നു. സേട്ടിനെ ഷാഫിയുടെ ഭാര്യക്കും പരിചയമുണ്ടെന്ന് ഉറപ്പാണെന്നും സുഹൃത്ത് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam