2008 വരെ ഈ ഭൂമിയിൽ നെൽകൃഷി ഉണ്ടായിരുന്നു.അതുകൊണ്ട് ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്ന് എലപ്പുള്ളി കൃഷി ഓഫീസർ റിപ്പോർട്ട് നൽകി
പാലക്കാട്: എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയ്ക്ക് കൃഷി വകുപ്പിന്‍റെ എതിർപ്പും.ഭൂമി തരം മാറ്റി നൽകാൻ കഴിയില്ലെന്ന് ആദ്യം റിപ്പോർട്ട് സമർപ്പിച്ചത് കൃഷിവകുപ്പ്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഭൂമിതരം മാറ്റം അപേക്ഷ നിഷേധിച്ചത്.എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാർഡിലാണ് ഒയാസിസ് മദ്യനിർമ്മാണ കമ്പനി 24 ഏക്കർ സ്ഥലം വാങിയത്. ഇതിൽ 4 ഏക്കർ കൃഷിഭൂമിയാണ്. ഇത് തരം മാറ്റാനുള്ള കമ്പനിയുടെ അപേക്ഷ ആദ്യം തള്ളിയത് കൃഷിവകുപ്പാണ്. പാലക്കാട് RDO യുടെ നിർദേശ പ്രകാരമാണ് എലപ്പുള്ളി കൃഷി ഓഫീസർ പരിശോധന നടത്തുകയും ഇത് ഡാറ്റാ ബാങ്കിൽ ഉൾപ്പട്ടതെന്ന് കണ്ടെത്തുകയും ചെയ്തത്.
2008 വരെ നെൽകൃഷി നടത്തിയിരുന്നു.അതുകൊണ്ട് ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല. ഇവിടെ ഇനിയും കൃഷിയോഗ്യമാക്കാമെന്നുമാണ് റിപ്പോർട്ട് . 2024 ആഗസ്ത് 29 ന് നൽകിയ ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഭൂമി തരം മാറ്റാനുള്ള കമ്പനിയുടെ അപേക്ഷ തള്ളിയത്. കൃഷിയേയും കുടിവെള്ള ലഭ്യതയേയും ബാധിക്കുമെന്ന് കാണിച്ച് സിപിഐ പാലക്കാട് ജില്ല എക്സ്ക്യൂട്ടീവ് പദ്ധതിക്കെതിരെ രൂക്ഷ എതിര്‍പ്പുന്നയിച്ചിരുന്നു. ഇതോടെ സിപിഐ സംസ്ഥാന നേതൃത്വവും നിലപാട് മാറ്റത്തിന് നിര്‍ബന്ധിതരായി. ഇതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് ഒയാസിന്‍റെ അപേക്ഷ തള്ളുന്നത്.