എലത്തൂരിലെ ഓട്ടോഡ്രൈവറുടെ മരണം; അറസ്റ്റിലായവരുടെ എണ്ണം ആറായി

By Web TeamFirst Published Sep 23, 2019, 5:57 PM IST
Highlights

കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കോഴിക്കോട് എലത്തൂരില്‍ വച്ച് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. മർദ്ദനത്തില്‍ മനംനൊന്ത രാജേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു.   

കോഴിക്കോട്: സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിൽ മനംനൊന്ത് ഓട്ടോറിക്ഷ ഡ്രൈവർ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ. റിഷാജ്, മുഹമ്മദ് നാസിക് എന്നിവരെയാണ് പിടികൂടിയത്. കോഴിക്കോട് പുതിയ നിരത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കൂടുതല്‍ വായിക്കാം; സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോഡ്രൈവര്‍ മരിച്ചു

കേസിൽ നേരത്തെ നാല് പേരെ പൊലീസ് പിടികൂടിയിരുന്നു. സിപിഎം പ്രവര്‍ത്തകനായ മുരളി, സിഐടിയു എലത്തൂര്‍ ഓട്ടോസ്റ്റാന്‍റ് യൂണിയന്‍ സെക്രട്ടറി ഖദ്ദാസി, സിപിഎം പ്രാദേശിക നേതാക്കളായ ശ്രീലേഷ്, ഷൈജു എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് എലത്തൂരില്‍ വച്ച് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. മർദ്ദനത്തിൽ മനംനൊന്ത രാജേഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

കൂടുതല്‍ വായിക്കാം; എലത്തൂരിലെ ഓട്ടോഡ്രൈവറുടെ മരണം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെടുകയായിരുന്നു. രാജേഷ് എലത്തൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ വിലക്കിയിരുന്നു. ഇതിനെചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. 15 പേ‌ർ ചേ‌ർന്നാണ് രാജേഷിനെ മ‌‌‌‌ർദ്ദിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

click me!