
കോട്ടയം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഓടിയ ടാക്സി വാഹനങ്ങൾക്ക് പണം നൽകാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരുപത്തി അയ്യായിരത്തോളം വാഹനങ്ങൾക്കാണ് വാടക കുടിശികയുള്ളത്. ടാക്സി തൊഴിലാളികൾ പണം ആവശ്യപ്പെടുമ്പോൾ ഉടൻ നൽകുമെന്ന് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ഇരുപത് മണ്ഡലങ്ങളിലേക്കും വിവിധ ആവശ്യങ്ങൾക്കായി കമ്മീഷൻ വാഹനങ്ങൾ വാടകയ്ക്ക് എടുത്തിരുന്നു. രണ്ട് ദിവസം മുതൽ നാൽപ്പത് ദിവസം വരെയാണ് ടാക്സി വാഹനങ്ങൾ തെരഞ്ഞടുപ്പ് ആവശ്യങ്ങൾക്ക് ഓടിയത്. പോളിംഗ് സാമഗ്രികൾ ബൂത്തുകളിൽ എത്തിക്കാനും തെരഞ്ഞെടുപ്പ് നിരീക്ഷണങ്ങൾക്കുമാണ് ഏറ്റവും അധികം വാഹനങ്ങൾ ആവശ്യമുണ്ടായിരുന്നത്. ഏഴ് സീറ്റ് മുതൽ 30 സീറ്റ് വരെയുള്ള കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്കാണ് ഇനി പണം നൽകാനുള്ളത്. പ്രതിദിനം പരമാവധി നൂറ് കിലോ മീറ്ററിന് 4400 മുതൽ 6500 രൂപ വരെയായിരുന്നു മുൻകൂട്ടി നിശ്ചയിച്ചിരുന്ന വാടക. ഇതിന് പുറമെ 350 രൂപ ബാറ്റയും.
എന്നാൽ, ഇതുവരെയും ഒരു പണവും കിട്ടാത്തവരാണ് ടാക്സി തൊഴിലാളികളിൽ അധികവും. അതാത് മണ്ഡലങ്ങളിലെ വരണാധികാരികളെ ടാക്സി തൊഴിലാളികൾ ബന്ധപ്പെട്ടിരുന്നു. പക്ഷെ കമ്മീഷൻ നേരിട്ടാണ് നടപടി എടുക്കേണ്ടത് എന്നായിരുന്നു മറുപടി. ഫയൽ മാറാനുള്ള കാലതാമസമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam