
കൊച്ചി/തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി പൊലീസ്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് സുരക്ഷയ്ക്കായി പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം, പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തോടനുബന്ധിച്ച് ഇന്ന് ഏപ്രിൽ 7-ന് തൃശൂർ നഗരത്തിൽ ഉച്ചയ്ക്ക് ശേഷം കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം റൂറൽ പരിധിയിലുള്ള 1989 ബൂത്തുകളുടെ സുരക്ഷയ്ക്കായി മൂവായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിൽ തമിഴ്നാട് പോലീസും കേന്ദ്ര സേനയിൽ നിന്നുള്ള 300 ഓളം ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കൂടാതെ 1852 സ്പെഷ്യൽ പൊലീസ് ഓഫീസർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കർമ്മനിരതരാകും. കുറുപ്പംപടി സ്റ്റേഷൻ പരിധിയിലെ പൊങ്ങൻചുവട്, കുട്ടംപുഴ സ്റ്റേഷൻ പരിധിയിലെ തലവച്ചപ്പാറ, കുഞ്ഞിപ്പാറ, തേറകുടി, താളുംകണ്ടം, വാരിയം എന്നീ ബൂത്തുകളിലാണിത്. ഇവിടെ പ്രത്യേക വാർത്താവിനിമയ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇലക്ഷൻ നിരീക്ഷിക്കാൻ 94 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഓരോ സംഘത്തിനൊപ്പവും ദൃശ്യങ്ങൾ ചിത്രീകരിക്കാൻ പ്രത്യേക ക്യാമറ ടീമും ഉണ്ടാകും. എല്ലാ സ്റ്റേഷൻ പരിധിയിലും ക്യു.ആർ.ടി ടീമുകളും ലോ ആൻഡ് ഓർഡർ പട്രോളിംഗ് സംഘങ്ങളും സജ്ജമാണ്.
തൃശൂർ നഗരത്തിൽ കൊട്ടിക്കലാശത്തോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 4 മണി മുതൽ സ്വരാജ് റൗണ്ടിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണം നിലവിൽ വരും. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും ഇന്ന് രാവിലെ മുതൽ പാർക്കിംഗ് അനുവദിക്കില്ല. പാലക്കാട്, പീച്ചി ഭാഗങ്ങളിൽ നിന്നുള്ള ബസ്സുകൾ മിഷൻ ആശുപത്രി വഴി ശക്തൻ സ്റ്റാൻഡിലേക്ക് തിരിച്ചുവിടും. കുന്നംകുളം, ഗുരുവായൂർ ഭാഗങ്ങളിൽ നിന്നുള്ള ബസ്സുകൾ പൂങ്കുന്നം വഴി അയ്യന്തോളിലേക്ക് തിരിച്ചുവിടും. കെ.എസ്.ആർ.ടി.സി ബസ്സുകളും പ്രത്യേക റൂട്ടുകളിലൂടെയാകും സർവീസ് നടത്തുക. എറണാകുളം ഭാഗത്തേക്കുള്ള ബസ്സുകൾ കണ്ണംകുളങ്ങര, ചിയ്യാരം വഴി സർവീസ് നടത്തണം. പൊതുജനങ്ങൾ അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ സ്വകാര്യ വാഹനങ്ങളിൽ നഗരത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് അറിയിച്ചു. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പ് സുഗമമായി പൂർത്തിയാക്കാൻ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാണെന്ന് എറണാകുളം റൂറൽ എസ്.പി കെ.എസ്. സുദർശൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam