
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾക്ക് തിരിച്ചടിയായി സർക്കാർ വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. പുതിയ നിരക്ക് പ്രകാരം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പ്രതിമാസം കൂടുന്നത് ശരാശരി 18 രൂപയാണ്. ഫിക്സഡ് നിരക്കിൽ കൂടുന്നത് 5 രൂപ മുതൽ 40 രൂപവരെയാണ്. അതായത് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന വീട്ടുടമസ്ഥന് നിലവിലുള്ള തുക 430 ആയിരുന്നെങ്കിൽ വർധനവ് പ്രകാരം അത് 448 രൂപയായി ഉയരും. അടുത്ത മാർച്ച് വരെ അത് 448 ആയി തുടരും. എന്നാൽ മാർച്ച് കഴിയുന്നതോടെ ഇത് 500ലേക്ക് ഉയരും.
യൂണിറ്റിന് 16 പൈസ വീതം വർധിപ്പിച്ച് ഇന്നലെയാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കിയത്. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടി.
അതേസമയം, വൈദ്യുതി നിരക്ക് വർധനയെ ന്യായീകരിക്കുകയായിരുന്നു മന്ത്രി കെ കൃഷ്ണൻകുട്ടി. അനിവാര്യ ഘട്ടത്തിലാണ് നിരക്ക് വർധനവെന്നാണ് വൈദ്യുതി മന്ത്രിയുടെ പ്രതികരണം. നിവർത്തിയില്ലാതെയാണ് നിരക്ക് വർധിപ്പിച്ചത്. പല വിഭാഗങ്ങൾക്കും ഇത് ദോഷം ചെയ്യുമെന്നറിയാം. നിരക്ക് വർധിപ്പിക്കാതെ പറ്റാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടി. പുറത്തു നിന്നാണ് വൈദ്യുതി വാങ്ങുന്നത്. ബോർഡിന് പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയുണ്ട്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നത് വലിയ പ്രതിസന്ധിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam