
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ കൈ മലർത്തി വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. പ്രതിസന്ധിയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോഴുള്ളത് ലോഡ് ഷെഡ്ഡിംഗല്ലെന്നും ഉപയോഗം കൂടുമ്പോൾ ഡ്രിപ്പ് ആകുന്നതാണെന്നും ആവർത്തിക്കുകയാണ് മന്ത്രി. വൈദ്യുതി ഉൽപാദനം കൂട്ടിയെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും പ്രതിസന്ധി ആഴമുള്ളതാണ്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിൽ റെഗുലേറ്ററി കമ്മീഷൻ കാലതാമസം ഉണ്ടാക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. കമ്മീഷൻ നടപടി വൈകിയപ്പോൾ ബോർഡ് ഇടപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊടും ചൂടിനിടെ ജനത്തിന് ഇരുട്ടടിയാകുകയാണ് ലോഡ് ഷെഡിംഗ്. വൈകീട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെ അരമണിക്കൂറാണ് വൈദ്യുതി നിയന്ത്രണം. കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന അളവിലുള്ള വെള്ളം ഡാമുകളിലേക്ക് എത്തിയിട്ടും ഗുരുതര പ്രതിസന്ധി ഉണ്ടാകാൻ കാരണം ആസൂത്രണമില്ലാതെ ഉള്ള വൈദ്യുതി ഉൽപാദനം ആണെന്നത് വ്യക്തമാവുകയാണ്. ഡാം മാനേജ്മെന്റിൽ കെഎസ്ഇബിക്ക് ഉണ്ടായത് ഗുരുതര പിഴവ്. കഴിഞ്ഞ മൂന്ന് വർഷവും ഉയർന്ന തോതിൽ വെള്ളം എത്തിയെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കാൻ കെഎസ്ഇബിയ്ക്കായില്ല.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അംഗങ്ങളുമായി മന്ത്രി കൃഷ്ണൻകുട്ടി കൂടിക്കാഴ്ച നടത്തി. കെഎസ്ഇബിയും കമ്മീഷനും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നത്. 250 മെഗാ വാട്ട് വാങ്ങാനുള്ള പെറ്റീഷനുമായി ബന്ധപ്പെട്ടാണ് കെഎസ്ഇബിയും റഗുലേറ്ററി കമ്മീഷനും തമ്മിൽ തർക്കമുണ്ടായത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങിക്കുന്നതിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കാലതാമസമുണ്ടാക്കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കെഎസ്ഇബി ഒരു അപേക്ഷ നൽകിയാൽ അതിൽ വേഗം തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്തം റഗുലേറ്ററി കമ്മീഷനുണ്ട്. എന്തുകൊണ്ട് വൈകി എന്ന് കമ്മീഷനോട് ചോദിക്കണം എന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam