'പരാതി കിട്ടിയിട്ടില്ല, ഇടപെടാൻ പരിമിതിയുണ്ട്' കെഎസ്ഇബി ഉദ്യോഗസ്ഥ - ചെയർമാൻ പോരിൽ തൊടാതെ വൈദ്യുതി മന്ത്രി

Published : Apr 05, 2022, 09:07 AM ISTUpdated : Apr 05, 2022, 09:20 AM IST
'പരാതി കിട്ടിയിട്ടില്ല, ഇടപെടാൻ പരിമിതിയുണ്ട്' കെഎസ്ഇബി ഉദ്യോഗസ്ഥ - ചെയർമാൻ പോരിൽ തൊടാതെ വൈദ്യുതി മന്ത്രി

Synopsis

കെഎസ്ഇബി കമ്പനി ആയത് കൊണ്ട് ഇടപെടാൻ പരിമിതിയുണ്ടെന്നും നയപരമായ തീരുമാനങ്ങൾ എടുക്കാൻ മാത്രമേ സർക്കാരിന് അധികാരമുള്ളൂവെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

തിരുവനന്തപുരം: കെഎസ്ഇബി (kseb) ചെയർമാനും ജീവനക്കാരുടെ സംഘടനയും തമ്മിൽ പോര് തുടരുന്നതിനിടെ വൈദ്യുതി ഭവന് (vaidyuthi bhavan) മുന്നിൽ ഓഫീസേഴ്സ് അസോസിയേഷന്‍റെ സത്യഗ്രഹം ഇന്ന്. സമരം തടയാൻ ഡയസ്നോൺ ഏർപ്പെടുത്തിയിരിക്കുകയാണ് ചെയർമാൻ. എന്നാൽ, ഒരു വശത്ത് തർക്കം അതിര് കടക്കുമ്പോഴും പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ് വൈദ്യുതി മന്ത്രിയുടെ പ്രതികരണം. 

ഇതുവരെ പരാതികൾ ഒന്നും ലഭിച്ചില്ലെന്ന് പറയുന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. കെഎസ്ഇബി, കമ്പനി ആയത് കൊണ്ട് ഇടപെടാൻ സർക്കാരിന്  പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നയപരമായ തീരുമാനങ്ങൾ എടുക്കാൻ മാത്രമേ സർക്കാരിന് അധികാരമുള്ളൂവെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ദൈനംദിന കാര്യങ്ങളിൽ ഇടപെടില്ലെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ചു പ്രശ്നം തീർക്കാൻ ശ്രമിക്കുമെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. 

കെഎസ്ഇബി ആസ്ഥാനമായ വൈദ്യുതി ഭവന് മുന്നില്‍ ഓഫീസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് ഒരു മണി വരെയാണ് സത്യഗ്രഹം. ചെയര്‍മാന്‍റെ ഏകപക്ഷീയ പ്രവര്‍ത്തനങ്ങളും പ്രതികാര നടപടികളും അവസാനിപ്പിക്കുക, സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനം തീരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹം. 

അതേസമയം സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി ചെയര്‍മാന്‍ ഉത്തരവിറക്കി. വിരട്ടല്‍ അംഗീകരിക്കില്ലെന്നും ചെയര്‍മാന്‍റെ സമീപനം തിരുത്തിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും ഓഫീസേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. അനുമതിയില്ലാതെ അവധിയെടുത്ത, വനിത എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി കൂടിയായ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍ ഭാനുവിന്‍റെ സസ്പെന്‍ഷനാണ് ഇപ്പഴത്തെ പ്രകോപനത്തിന് കാരണം. അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28നായിരുന്നു സസ്പെന്‍ഷന്‍ ഉത്തരവ് നൽകിയത്. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോള്‍ ചെയർമാൻ പരിഹസിച്ചുവെന്നും, സംഘടനയുമായി ചര്‍ച്ചക്ക് പോലും തയ്യാറാകുന്നില്ലെന്നും കെ എസ് ഇ ബി ഓഫീസേർസ് അസോസിയേഷൻ ആരോപിച്ചു.

ചെയർമാന്റെ നടപടിയിൽ പ്രതിഷേധിച്ച് വനിത ജീവനക്കാരുടെ സത്യഗ്രഹ സമരമാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ സമരത്തെ നേരിടാന്‍ ചെയര്‍മാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ വിവിധ ഓഫീസുകളില്‍ നിന്നുള്ള 500 ഓളം ജീവനക്കാരെ പങ്കെടുപ്പിച്ച് പൊതു സത്യഗ്രഹം പ്രഖ്യാപിച്ചാണ് സംഘടന തിരിച്ചടിച്ചത്

അതിനിടെ ചെയര്‍മാന് പന്തുണയുമായി ഏഴ് ഡയറക്ടര്‍മാര്‍ വാര്‍ത്താ കുറിപ്പിറക്കി. എക്സിക്യുട്ടീവ് എഞ്ചിനീയറുടെ സസ്പെന്‍ഷന്‍ ചട്ടപ്രകാരമാണെന്നാണ് ഇവരുടെ വാദം. അതിനെ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും ഡയറക്ടർമാർ കുറ്റപ്പെടുത്തി. അതേസമയം ഇന്നത്തെ പ്രതിഷേധം പ്രതീകാത്മകമാണെന്നും ചെയര്‍മാന്‍റെ ഏകാധിപത്യ പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും ജീവനക്കാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 'മാറാത്തത് മാറി', ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം, കേവല ഭൂരിപക്ഷത്തിലേക്ക്
`ഇത് സെമിഫൈനൽ', യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് സണ്ണി ജോസഫ്