ആറളത്ത് കൊമ്പൻ ചരിഞ്ഞത് ശ്വാസകോശത്തിലും കരളിലും ഏറ്റ മുറിവ് കാരണം; മുറിവുകള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കം

By Web TeamFirst Published Sep 22, 2021, 5:00 PM IST
Highlights

കാലിന്‍റെ പിൻഭാഗത്തും തുമ്പിക്കൈയിലും മസ്തകത്തിന്റെ വശത്തും ഗുരുതരമായി പരിക്കേറ്റ ആന ഇന്നലെ രാത്രി ചരിഞ്ഞു. വയനാട് ചീഫ് വെറ്റിനറി ഓഫീസറിന്‍റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. 
 

കണ്ണൂർ: ആറളത്ത് കാട്ടുകൊമ്പൻ (Wild Elephant )ചരിഞ്ഞത് ശ്വാസകോശത്തിലും കരളിലും ഏറ്റ മുറിവ് കാരണമെന്ന് പോസ്റ്റ്മോർട്ടം (Postmortem) റിപ്പോർട്ട്. ആനയുടെ ശരീരത്തിലെ മുറിവുകൾക്ക് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ട്. കഴിഞ്ഞ ദിവസമാണ് ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കാട്ടുകൊമ്പനെ കാണുന്നത്. കാലിന്‍റെ പിൻഭാഗത്തും തുമ്പിക്കൈയിലും മസ്തകത്തിന്റെ വശത്തും ഗുരുതരമായി പരിക്കേറ്റ ആന ഇന്നലെ രാത്രി ചരിഞ്ഞു. വയനാട് ചീഫ് വെറ്റിനറി ഓഫീസറിന്‍റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. 

പരിക്കേറ്റ ആന ദിവസങ്ങളായി ആറളത്തെ ഫാമിനടുത്തായി ഉള്ളകാര്യം അറിഞ്ഞിട്ടും ചികിത്സ നൽകാതെ കാട്ടിലേക്ക് തുരത്തിവിടാനാണ്  വനം റാപ്പിഡ് റെസ്ക്യൂ ടീം ശ്രമിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ആരോപണം കണ്ണൂർ ഡിഎഫ്ഒ നിഷേധിച്ചു. ഇന്നലെയാണ് സംഭവം അറിഞ്ഞതെന്നും ആ സമയത്ത് മയക്കുവെടി വയ്ക്കാനുള്ള ആരോഗ്യ നിലയിലായിരുന്നില്ല  ആനയെന്നുമാണ് കണ്ണൂർ ഡിഎഫ്ഓയുടെ വിശദീകരണം. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട സാഹചര്യം ഇല്ലെന്നും ഡിഎഫ്ഒ പറഞ്ഞു. പോസ്റ്റമോര്‍ട്ടം പൂർത്തിയാക്കിയ ആനയുടെ ശരീരം വനത്തിൽ ഉപേക്ഷിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!