സുരേഷ് ഗോപി എംപി പ്രൊഫസർ ടിജെ ജോസഫിനെ സന്ദർശിച്ചു. എന്നാൽ എംപിയുടെ സന്ദർശനം സൗഹാർദ്ദപരം മാത്രമാണെന്നാണ് ജോസഫിന്റെ പ്രതികരണം
തിരുവനന്തപുരം: പ്രൊഫസർ ടിജെ ജോസഫിന് (Prof TJ Joseph) ഉന്നത പദവി നൽകാൻ കേന്ദ്ര സർക്കാർ (Central Government) നീക്കം. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാനാണ് ആലോചന. ഇന്ന് സുരേഷ് ഗോപി എംപി (Suresh Gopi MP) പ്രൊഫസർ ടിജെ ജോസഫിനെ സന്ദർശിച്ചു. എന്നാൽ എംപിയുടെ സന്ദർശനം സൗഹാർദ്ദപരം മാത്രമാണെന്നാണ് ജോസഫിന്റെ പ്രതികരണം. ഇനി ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കട്ടെയെന്ന് പ്രൊഫസറിനെ ആശംസിച്ചാണ് സുരേഷ് ഗോപി എംപി മടങ്ങിയത്.
സംസ്ഥാനത്തെ മതതീവ്രവാദ പ്രവർത്തനത്തിന്റെ ഏറ്റവും ഭീകരമായ സംഭവമായിരുന്നു ജോസഫ് മാഷിന്റെ അനുഭവം. നാർകോടിക് ജിഹാദ് വിവാദം കത്തിനിൽക്കുമ്പോൾ ജോസഫ് മാഷിന്റെ അനുഭവം വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. പ്രൊഫസർ ടിജെ ജോസഫ് നിയമനം സ്വീകരിക്കാൻ താത്പര്യം അറിയിച്ചതായാണ് വിവരം. ഇക്കാര്യം സുരേഷ് ഗോപി എംപി കേന്ദ്രസർക്കാരിനെ അറിയിക്കും.
2010 ജൂലൈ 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചോദ്യപേപ്പറില്‍ മതനിന്ദയാരോപിച്ച് പ്രൊഫസര്‍ ടിജെ ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് കേസ് എന്‍ഐഎയ്ക്ക് വിടുകയും അന്വേഷണം പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയുമായിരുന്നു. കേസിൽ പോപുലർ ഫ്രണ്ട് പ്രവർത്തകർ ശിക്ഷിക്കപ്പെട്ടിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona