
പാലക്കാട് : പാലക്കാട് കഞ്ചിക്കോടിനു സമീപം വല്ലടിയിൽ വീണ്ടും കാട്ടാനയിറങ്ങി. ജനവാസ മേഖലയിൽ ആണ് കാട്ടാന ഇറങ്ങിയത്. ആനയെ കാടു കയറ്റാൻ മണിക്കൂറുകൾ ശ്രമിച്ചു.അതിനൊടുവിൽ ആനയെ കാട് കയറ്റി. പുലർച്ചെയാണ് ജനവാസ മേഖലയിൽ ആനയെ കണ്ടത്. ബഹളം വച്ചും പാട്ട കൊട്ടിയും ആണ് ആനയെ കാട് കയറ്റിയത്
മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ വീണ്ടും കാട്ടാന ആക്രമണം; തൊഴിലാളിയുടെ വീട് തകര്‍ത്തു
തൊഴിലാളികളെ മുള്‍മുനയില്‍ നിര്‍ത്തി എസ്റ്റേറ്റ് മേഖലയില്‍ കാട്ടാന ശല്യം . ഗുണ്ടുമലയില്‍ കാട്ടാന തൊഴിലാളിയുടെ വീട് തകര്‍ത്തു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.കഴിഞ്ഞ രാത്രി 10 മണിയോടെയാണ് ഗുണ്ടമല എസ്‌റ്റേറ്റില്‍ ബോസ് എന്ന തൊഴിലാളിയുടെ വീട് കാട്ടാനകള്‍ തകര്‍ത്തത്. കുട്ടിയാനയ്ക്കൊപ്പമെത്തിയ ആന , ബോസും കുടുംബവും കിടന്നിരുന്ന വീടിന്റെ ജനാലകള്‍ തകര്‍ത്ത് തുമ്പികൈ അകത്തേക്കിട്ടു. ഉറക്കത്തിനിടെ പെട്ടെന്നുണര്‍ന്ന ബോസ് ഭാര്യയും കുട്ടിയുമായി അടുക്കളവഴി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
രണ്ട് മണിക്കൂറോളം നിലയുറപ്പിച്ച ആനയെ നാട്ടുകാര്‍ ബഹളം വെച്ച് അവിടെ നിന്ന് ഓടിക്കുകയായിരുന്നു. മൂന്നാര്‍ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ഒന്നും -പതിനേഴും ഉള്‍പ്പെടുന്ന വാര്‍ഡാണ് ഗുണ്ടുമല. 60 കുടുംബങ്ങളിലായി 150 ഓളം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. മൊബൈല്‍ കവറേജ് ലഭിക്കാത്തതിനാല്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ അത് മറ്റുള്ളവരെ അറിയിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇവിടെയുള്ളവരുടേത്.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ കുട്ടിക്കൊമ്പനുമായി എത്തിയ കാട്ടാനകള്‍ കന്നുകാലികള്‍ക്കായി സൂക്ഷിച്ചിരുന്ന കാലിത്തീറ്റ അകത്താക്കിയാണ് മടങ്ങിയത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എത്തുന്ന ആനകളെ തുരത്താന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അട്ടപ്പാടി ദാസന്നൂരിൽ ഒറ്റയാന്‍ അവശനിലയിൽ, വനംവകുപ്പ് നിരീക്ഷിക്കുന്നു
അട്ടപ്പാടി ദാസന്നൂരിൽ ഒറ്റയാനെ അവശനിലയിൽ കണ്ടെത്തി. കേരള തമിഴ്നാട് അതിർത്തിയിൽ കൊടുങ്ങരപ്പള്ളം പുഴയിലാണ് നിലവിൽ ആന ഉള്ളത്. സ്ഥിതിഗതികള്‍ കേരള വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. ഭക്ഷണം എടുക്കാൻ പറ്റാതെ അവശനിലയില്‍ ആന പുഴയരികിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
അതേസമയം കാലടി പ്ലാന്‍റേഷന്‍റെ ഭാഗമായ ആതിരപ്പളളി എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാനയെ തിരികെ വനത്തിലേക്ക് കയറ്റിവിട്ടു. വെറ്റിലപ്പാറ പാലത്തിന് സമീപം ജനവാസ കേന്ദ്രത്തിലാണ് ആനയെ ആദ്യം കണ്ടത്. ഏറെനേരം റോഡിൽ നിലയുറിപ്പിച്ച ആന, നാട്ടുകാർ ബഹളം വെച്ചതോടെ വനഭാഗത്തേക്ക് നീങ്ങുകയായിരുന്നു. കാലടി പ്ലാന്‍റേഷനിലെ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ അടുത്തയിടെ കാട്ടാനയെത്തി നശിപ്പിച്ചിരുന്നു