
കൊച്ചി: എറണാകുളം തൈക്കൂടത്ത് സ്വകാര്യ ആയുർവേദ ആശുപത്രിയുടെ ലിഫ്റ്റ് തകർന്ന് വീണ് ആശുപത്രി ജീവനക്കാരി അടക്കം രണ്ട് പേർക്ക് പരിക്ക്. തൈക്കൂടത്തെ സൂര്യസരസ് ആയുർവേദ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. തകർന്ന ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ലൈസൻസ് ലഭിച്ചിരുന്നില്ലെന്നും സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലെ ലിഫ്റ്റ് താഴെക്ക് പതിച്ചാണ് അപകടമുണ്ടായത്. റോപ്പിന്‍റെ കപ്പിളിൽ സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് സൂചന. ലിഫ്റ്റിൽ ഉണ്ടായിരുന്ന ആശുപത്രിയിലെ തെറാപ്പിസ്റ്റും തൊടുപുഴ സ്വദേശിയുമായ സോന, ചികിത്സയ്ക്കത്തിയ ഒഡീഷ സ്വദേശി പ്രത്യുഷ പാത്രോ എന്നിവർക്കാണ് പരുക്കറ്റത്. സംഭവം നടന്ന ഉടൻ ഗാന്ധിനഗറിൽ നിന്നുള്ള ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് ലിഫ്റ്റിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഒരാൾക്ക് നട്ടെല്ലിനും മറ്റൊരാൾക്ക് കാലിലും അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കഷ്ടിച്ച് രണ്ട് പേർക്ക് നിൽക്കാവുന്ന ലിഫ്റ്റ് ഒരു വർഷം മുൻപാണ് സ്ഥാപിച്ചത്. എന്നാൽ ലിഫ്റ്റ് ക്യാബിനിന്‍റെ അളവടക്കം നിർമ്മാണത്തിലെ തകരാർ കാരണം പ്രവർത്തനാനുമതി ചീഫ് ഇലട്രിക്കൽ ഇൻസ്പെട്രേറ്റ് നിഷേധിച്ചിരുന്നു. ഇക്കാര്യം പരിഹരിച്ച് വീണ്ടും അപേക്ഷ നൽകിയിരിക്കുകയാണ്. ഇതിനിടയിലാണ് ജീവനക്കാർ ലിഫ്റ്റ് പ്രവർത്തിപ്പിച്ചത്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ കേസ് എടുക്കുമെന്ന് മരട് പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam