
തിരുവനന്തപുരം: ജനതാ കർഫ്യു പാലിക്കണമെങ്കിലും നാളെ തിരുവനന്തപുരം ജില്ലയിലെ അടിയന്തര സംവിധാനങ്ങൾ പ്രവർത്തനം മുടക്കരുതെന്ന് ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ നിർദ്ദേശിച്ചു. നാളെ ജില്ലയിലെ ആശുപത്രികൾ ഉൾപ്പടെയുള്ള അടിയന്തര സംവിധാനങ്ങൾ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ആശുപത്രികളിലെയും ക്യാന്റീനുകൾ നിർബന്ധമായും പ്രവർത്തിക്കണം. കുടിവെള്ളം, പാൽ, വൈദ്യുതി തുടങ്ങിയവയിലും മുടക്കം വരാൻ പാടില്ലെന്നും കളക്ടർ നിർദ്ദേശിച്ചു.
ഞായറാഴ്ചത്തെ ജനതാ കർഫ്യുവിനോട് സംസ്ഥാനം പൂർണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഞായറാഴ്ച വീടുകൾ ശുചീകരിക്കണം. കെഎസ്ആർടിസി ഓടില്ല. മെട്രോ അടക്കമുള്ള സർവ്വീസുകൾ നിർത്തിവെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ജനത കർഫ്യുവിനെ പിന്തുണച്ച് സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല. കടകമ്പോളങ്ങൾ അടച്ചിടുമെന്ന് വ്യാപാരിസംഘടനകളും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കർഫ്യു കാരണം അടിയന്തര സംവിധാനങ്ങളുടെ പ്രവർത്തനം മുടങ്ങരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്.
Read Also: എന്താണ് ജനതാ കര്‍ഫ്യൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം...