
തിരുവനന്തപുരം: കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരളാ ബാങ്ക് ജീവനക്കാർ നവംബർ 28, 29, 30 തിയതികളിൽ സംസ്ഥാ ന വ്യാപകമായി പണിമുടക്കും. ബാങ്കിൻ്റെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ്ഡ് ഓഫീസിലെയും റീജണൽ ജില്ലാ ഓഫീസുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും.
ജീവനക്കാരുടെ കുടിശ്ശികയായ 39 ശതമാനം ക്ഷാമബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ് 3 വർഷമായ ശമ്പള പരിഷ്ക്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകൾ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ 3 വർഷമായി തടഞ്ഞുവെച്ചു കൊണ്ടിരിക്കുന്ന പ്രമോഷനുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാരും സഹകരണ മന്ത്രിയും കേരളാ ബാങ്ക് മാനേജ്മെൻ്റും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
സഹകരണ മന്ത്രി ജീവനക്കാരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26 ന് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളിൽ ഒന്ന് പോലും ഒമ്പത് മാസമായിട്ടും നടപ്പിലാക്കിയില്ല. മന്ത്രി തല ചർച്ചയിലെ തീരുമാനങ്ങൾ നടപ്പിലാക്കണമെന്നാവ ശ്യപ്പെട്ട് ജൂലായ് 30, 31 ന് ദ്വിദിന പണിമുടക്കും സെപ്തംബർ മുതൽ നിസ്സഹകരണ സമരവും നവംബർ 1 മുതൽ തുടർച്ചയായി 15 ദിവസം ബാങ്ക് ഹെഡ്ഢാഫീസിന് മുമ്പിൽ സത്യാഗ്രഹ സമരവും തുടർന്ന് മന്ത്രി വസതിയിലേക്ക് മാർച്ചുമൊക്കെ നടത്തിയെങ്കിലും സർക്കാരും മാനേജ്മെൻ്റും നീതി നിഷേധം തുടരുകയാണ്.
ഇതിൽ പ്രതിഷേധിച്ചാണ് ബാങ്കിൻ്റെ അഞ്ചാം വാർഷിക ദിനമായ നവംബർ 29 ഉൾപ്പടെയുള്ള മൂന്നു ദിവസങ്ങളിൽ സംഘടന പണിമുടക്കിന് നിർബ്ബന്ധിതമായിരിക്കുന്നത്. തുടർന്നും വിഷയങ്ങൾക്ക് പരിഹാരമുണ്ടാകുന്നില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ട് പോകുമെന്നും ജീവനക്കാർ അറിയിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam