
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സെക്രട്ടറിയെട്ടിൻ്റെ മുൻപിൽ സമരം തുടരവേ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധം. ചൊവ്വാഴ്ച ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് എൻഡോ സൾഫാൻ സമരസമിതി മാർച്ച് നടത്തും. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിദഗ്ധ ചികിത്സാ സൗകര്യം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റ് പടിക്കൽ സാമൂഹ്യ പ്രവർത്തകയായ ദയാബായി എന്ന മേഴ്സി മാത്യു അനിശ്ചതകാല നിരാഹാര സമരം കിടക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതർക്കായി പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുക, മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുക, എയിംസ് പദ്ധതിയിൽ കാസർകോട് ജില്ലയെ കൂടി ഉള്‍പ്പെടുത്തുക. തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
2017 ൽ ആണ് അവസാനമായി എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തിയതെന്നും അന്നത്തെ സർക്കാരിന്‍റെ ഉത്തരവ് അനുസരിച്ച് എല്ലാ കൊല്ലവും മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് ഉണ്ടായില്ലെന്നും ദയാബായി പറയുന്നു. ഇതിനാൽ 2017-ന് ശേഷം ജനിച്ച കുട്ടികൾ ആരും തന്നെ സര്‍ക്കാറിന്‍റെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നും അതിനാൽ അവർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും കിട്ടില്ലെന്നും ദയാബായി പറയുന്നു. സർക്കാർ അടിയന്തിരമായി ഇടപ്പെട്ട് മെഡിക്കൽ ക്യാമ്പുകൾ നടത്തണം, എയിംസ് സാധ്യത പട്ടകയിൽ കാസർഗോഡിനെ കൂടി ഉൾപ്പെടുത്തണം, കൂടാതെ എൻഡോസൾഫാൻ ദുരിത ബാധിതരോടുള്ള സർക്കാരിന്‍റെ നിഷേധാത്മക നിലപാട് ഉപേക്ഷിക്കണമെന്നും ദയാബായി കൂട്ടിചേര്‍ത്തു.
നിലവില്‍ കാസര്‍കോട് ജില്ലയിലെ ഒരു ആശുപത്രിയിലും എന്‍ഡോസള്‍ഫാന്‍ ബാധിതരായ രോഗികളെ ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. ഒരു ഡേകെയര്‍ സെന്‍റര്‍ പോലുമില്ലാത്ത ജില്ലയില്‍ രോഗ ബാധിതരായ കുട്ടികളെ കൊന്ന് അമ്മമാര്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും ദയാബായി പറയുന്നു. പ്രശ്നബാധിതമായ എല്ലാ പഞ്ചായത്തിലും ഒരു ഡേകെയര്‍ സെന്‍റര്‍ ആരംഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ദയാബായിയുടെ സമരം കാണാത്തത് കൊണ്ടെല്ലെന്നും എന്നാല്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കാനുള്ള സാമ്പത്തിക ശേഷിയിലല്ല കേരളമെന്നുമായിരുന്നു ഇന്നലെ മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam