
കാസർകോട്: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പലതും പാലിച്ചില്ലെന്നാണ് ഇവരുടെ ആക്ഷേപം. സര്‍ക്കാര്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിക്കുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കണ്ടെത്തുമ്പോള്‍ അതിര്‍ത്തി ബാധകമാക്കില്ല, കുട്ടികളെ വീണ്ടുമൊരു പരിശോധന കൂടാതെ പട്ടികയില്‍ ഉള്‍പ്പെടുത്തും തുടങ്ങിയ മുഖ്യമന്ത്രിയുടെ ഉറപ്പുകളൊന്നും ഉത്തരവില്‍ പാലിച്ചില്ലെന്നാണ് ആക്ഷേപം. സെക്രട്ടറിയേറ്റിന് മുന്നില്‍ അമ്മമാര്‍ പട്ടിണി സമരം നടത്തിയതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി ഇടപെട്ടതും ആവശ്യങ്ങള്‍ അംഗീകരിച്ചതും. എന്നാല്‍ കാര്യങ്ങള്‍ അവ്യക്തമായി പറഞ്ഞുകൊണ്ട് ഉത്തരവ് തന്നെ, അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് ചട്ടലംഘനം പറഞ്ഞ് ദുരിതബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സെല്‍യോഗം പോലും മാറ്റിവച്ചത് ന്യായീകരിക്കാനാവില്ലെന്ന നിലാപാടിലാണിവര്‍. തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സമരം ശക്തമാക്കാനാണ് തീരുമാനം. ആദ്യപടിയായി ചൊവ്വാഴ്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും കാസര്‍ക്കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. സാമൂഹ്യപ്രവര്‍ത്തക ദയാബായി ഉള്‍പ്പടെയുള്ളവര്‍ വീണ്ടും നിരാഹാര സമരത്തിനും ഒരുങ്ങുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam