തീരാദുരിതം; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചുമാസമായി പെന്‍ഷനില്ല, ചിങ്ങം ഒന്നിന് ഉപവാസം

By Web TeamFirst Published Aug 13, 2021, 9:48 AM IST
Highlights

കിടപ്പിലായവര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും 2200 രൂപയാണ് പെന്‍ഷന്‍. മറ്റുള്ളവര്‍ക്ക് 1200 രൂപ. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങി.

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ല. പെന്‍ഷന്‍ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. തങ്ങള്‍ക്കും ഓണം ഉണ്ണണം എന്നാവശ്യപ്പെട്ട് ചിങ്ങം ഒന്നിന് ഉപവാസം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. കിടപ്പിലായവര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും 2200 രൂപയാണ് പെന്‍ഷന്‍. മറ്റുള്ളവര്‍ക്ക് 1200 രൂപ. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങി.

ഓണത്തിന് മുമ്പേ മുഴുവന്‍ പെന്‍ഷന്‍ കുടിശികയും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. 6727 പേരുടെ പട്ടികയില്‍ 610 പേര്‍ക്ക് പെന്‍ഷനേ ഇല്ല. കഴിഞ്ഞ ബജറ്റുകളില്‍ പെന്‍ഷനുകളെല്ലാം വര്‍ധിപ്പിച്ചപ്പോഴും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചിട്ടില്ല. 2013 ല്‍ അനുവദിച്ച തുകയാണ് ഇപ്പോഴും. ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാര തുകയും ഇപ്പോഴും കൊടുത്ത് തീര്‍ത്തിട്ടില്ല. അഞ്ചുലക്ഷം രൂപാ വീതം നഷ്ടപരിഹാരം നൽകണം എന്നായിരുന്നു സുപ്രീംകോടതി വിധി. എന്നാല്‍ ഇപ്പോഴും 3713 പേര്‍ക്ക് കാശൊന്നും കിട്ടിയിട്ടില്ല. 1568 പേര്‍ക്ക് കിട്ടിയതാകട്ടെ മൂന്ന് ലക്ഷവും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!