
തൃശൂർ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മന്ത്രി പി. രാജീവില്‍ നിന്ന് ഇഡി മൊഴിയെടുക്കും. നിയമ വിരുദ്ധ വായ്പകള്‍ അനുവദിക്കാൻ പി. രാജീവിന്‍റെ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മൊഴിയെടുക്കുന്നത്. പി രാജീവിനെതിരെ ബാങ്ക് മുൻ സെക്രട്ടറി സുനില്‍ കുമാര്‍ ഇ ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി. രാജീവ് സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് മൊഴി. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമവിരുദ്ധമായി കരുവന്നൂരിൽ ഒന്നും ചെയ്തിട്ടില്ലെന്നാണ് പി. രാജീവിന്‍റെ നിലപാട്. ആരോപണം തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്നും മന്ത്രി ആരോപിച്ചിരുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് : സിപിഎമ്മിന് വൻ കളളപ്പണ നിക്ഷേപമെന്ന് ഇഡി
കരുവന്നൂർ ബാങ്കിലെ സിപിഎമ്മിന്‍റെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടന്നെന്നാണ് ഇൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റ് ഹൈക്കോടതിയെ അറിയിച്ചത്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹർജിയിലാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചിരിക്കുന്നത്.
''മൊത്തത്തിൽ ബാങ്കിന്‍റെ പ്രവർത്തനങ്ങളത്രയും നിയമവിരുദ്ധമാണ്. കളളപ്പണ ഇടപാടും, വ്യാജ ലോണുകളും സ്വർണപ്പണയവും ഭൂമി ഈട് ലോണുമടക്കം സകലതിലും കൃത്രിമമുണ്ട്.ബാങ്ക് നിയന്ത്രിച്ച സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂർണമേൽനോട്ടത്തിലാണ് ഇതെല്ലാം നടന്നത്. പല ജീവനക്കാരെയും നോക്കുകൂത്തികളാക്കിയത് രാഷ്ടീയ നേതാക്കൾ വൻ തട്ടിപ്പ് നടത്തിയത്. സിപിഎമ്മിന്‍റെ കോടികളുടെ ഇടപാടുകൾക്കായി കരുവന്നൂർ ബാങ്കിൽ രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. വിവിധ ഏരിയ , ലോക്കൽ കമ്മിറ്റികളുടെ പേരിലായിരുന്നു ഇത്. ഏരിയ കോൺഫറൻസ് സുവനീർ അക്കൗണ്ട്, ബിൽഡിങ് ഫണ്ട് എന്നൊക്കെ പേരുകളിലായിരുന്നു കളളപ്പണ ഇടപാട് നടത്തിയത്. സിപിഎം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രത്യേകം മിനിറ്റ്സ് ബുക്കും സൂക്ഷിച്ചിരുന്നു.
തൃശൂരിൽ ക്ഷേത്രത്തിന് സമീപം കാർ പാറമടയിലേക്ക് മറിഞ്ഞു, മൂന്ന് പേർക്ക് ദാരുണാന്ത്യം
17 ഏരിയാ കമ്മിറ്റികളുടേതായി 25 അക്കൗണ്ടുകൾ ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നു. നൂറുകോടിയോളം രൂപയുടെ ഇടപാടുകളാണ് രഹസ്യ അക്കൗണ്ടുകൾ വഴി നടത്തിയത്. ഈ പണം ഉപയോഗിച്ച് ഭൂമിയും സ്വത്തുക്കളും വാങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും മറ്റ് ഏജൻസികളുടെയും പിടിവീഴാതിരിക്കാൻ ചില അക്കൗണ്ടുകൾ പിന്നീട് ക്ലോസ് ചെയ്തു. രഹസ്യ അക്കൗണ്ടുകളിലെ നിക്ഷേപവും സ്വത്തുക്കളും ഓഡിറ്റിനു വിധേയമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്, കേസിൽ മാപ്പുസാക്ഷിയായി മാറിയ സുനിൽകുമാറാണ് വ്യാജ ലോണുകൾ അനുവദിക്കാൻ ഇടപെട്ട നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തിയത്.
നിലവിലെ മന്ത്രി പി രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ സമ്മർദം ചെലുത്തിയിട്ടുണ്ട്. എസി മൊയ്തീൻ , പാലൊളി മുഹമ്മദ് കുട്ടി അടക്കം മുതർന്ന നേതാക്കളും സമ്മദർദ്ദം ചെലുത്തിയ ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റി നേതാക്കളുടെ പേരുകളും സുനിൽ കുമാറിന്‍റെ മൊഴിയിലുണ്ട്''. തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി വെളിപ്പെടുത്താത്ത സ്വത്തുക്കളും ഇടപാടുകളും ബാങ്ക് വഴി സിപിഎമ്മിന് ഉണ്ടായിരുന്നെന്നും ഇഡി അവകാശപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam