
കോഴിക്കോട് : വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികൾ ഒളിച്ചു കടന്ന സംഭവത്തിൽ കമ്മീഷണർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ചിൽഡ്രൻസ് ഹോമിന്റെ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റം വരുത്തുന്നതിനാവശ്യമായ 26 നിർദേശങ്ങളടങ്ങിയ റിപ്പോർട്ടാണ് സമർപ്പിച്ചത്. സ്‌പെഷൽ ബ്രാഞ്ച് എസിപിയും, മെഡിക്കൽ കോളേജ് എസിപിയും സിഡബ്ല്യൂസിയും അടക്കമുള്ളവർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ടിലെ നിർദേശങ്ങൾ സമയബന്ധിതമായി ചർച്ച ചെയ്ത് നടപ്പാക്കുമെന്ന് കമ്മീഷണർ എവി ജോർജ് പറഞ്ഞു.
കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലെ ആറ് പെൺകുട്ടികളെ കാണാതായത് വലിയ വിവാദമായിരുന്നു. അന്വേഷണത്തിനൊടുവിൽ രണ്ട് കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ ശ്രമം നടത്തിയതെന്നാണ് പെൺകുട്ടികൾ പൊലീസിന് മൊഴി നൽകിയത്. കുട്ടികളുടെ എതിർപ്പ് മറികടന്ന് തിരികെ ബാലമന്ദിരത്തിലെത്തിച്ചപ്പോൾ ഒരാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സിഡബ്ള്യുസിയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ചിൽഡ്രൻസ് ഹോമിലെ സാഹചര്യം മോശമാണെന്ന് നേരത്തെയും പരാതികളുയർന്നിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുണ്ടായിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam