ചാലിയാറിൻ്റെ കാവലാൾ... പുഴ ശുദ്ധീകരിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തിയ ഷാഹിനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Jun 06, 2026, 02:30 PM IST
Chaliyar

Synopsis

ചാലിയാർ പുഴയെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഒറ്റയ്ക്ക് പോരാടിയ പരിസ്ഥിതി പ്രവർത്തകൻ എടവണ്ണ സ്വദേശി ഷാഹിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻ പിടിക്കാൻ പോയ ഷാഹിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വന്തം തോണിയിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചാണ് ഷാഹിൻ പുഴ ശുദ്ധീകരിച്ചിരുന്നത്

മലപ്പുറം: ചാലിയാർ പുഴയെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയനായ യുവ പരിസ്ഥിതി പ്രവർത്തകൻ എടവണ്ണ കല്ലിടുമ്പ് സ്വദേശി പൂവമണ്ണിൽ ഷാഹിനെ (38) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി പുഴയിൽ മീൻ പിടിക്കാൻ പോയ ഷാഹിൻ ഏറെ വൈകിയും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നാട്ടുകാരും തിരുവാലി ഫയർഫോഴ്സും എടവണ്ണ പൊലീസും എമർജൻസി രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അർധരാത്രി പന്ത്രണ്ടോടെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ ഒഴുക്കിൽപ്പെട്ട നിലയിൽ തോണി കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.

വർഷം തോറും സ്വന്തം തോണിയിൽ ഒറ്റയ്ക്ക് ചാലിയാറിലിറങ്ങി പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പുഴ ശുദ്ധീകരിച്ചിരുന്ന ഷാഹിന്റെ പ്രവർത്തനങ്ങൾ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. എടവണ്ണ കല്ലിടുമ്പിൽ ആര്യൻതൊടിക പൂവമണ്ണിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ഉമ്മറിന്റെ മകനായ ഷാഹിന് ചാലിയാറുമായി അത്രമേൽ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ചാലിയാറിന്റെ തീരത്ത് വളർന്ന അദ്ദേഹത്തിന് ചെറുപ്പം മുതലേ ഈ പുഴയെ നന്നായി അറിയാമായിരുന്നു.

എടവണ്ണയിൽ ഒപ്റ്റിക്കൽസ് ഷോപ്പിൽ ജോലി ചെയ്യുമ്പോഴും സ്വന്തമായി ഒരു തോണി വാങ്ങണമെന്നതായിരുന്നു ഷാഹിന്റെ ആഗ്രഹം. അതിലൂടെ ചാലിയാറിനെ ഒരു ഉപജീവന മാർഗമാക്കാമെന്നും അദ്ദേഹം സ്വപ്നം കണ്ടു. പിന്നീട് ജോലി ഉപേക്ഷിച്ച് മീൻ പിടിക്കാനായി വലയും തോണിയും സ്വന്തമാക്കിയ ഷാഹിൻ, പുഴ മീൻ ഇഷ്ടപ്പെടുന്നവർക്കായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. എന്നാൽ, പുഴയിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അദ്ദേഹത്തെ എപ്പോഴും അലട്ടിയിരുന്നു. ഇതോടെ, വലയിട്ട് കാത്തിരിക്കുന്ന ഇടവേളകളിൽ പുഴയിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് തോണിയിൽ നിറയ്ക്കുന്നത് അദ്ദേഹം പതിവാക്കുകയായിരുന്നു.

പുഴസംരക്ഷണത്തിന് പുറമേ പുഴക്കരയിലും തന്റെ പറമ്പിലും ജൈവ കൃഷി നടത്തി, ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏവർക്കും പ്രചോദനം നൽകിയ വ്യക്തിത്വമായിരുന്നു ഷാഹിൻ. സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും ഇസ്ലാഹി പ്രസ്ഥാനത്തിലും അദ്ദേഹം നിറഞ്ഞുനിന്നു. കൂടാതെ നാട്ടിലെ സേവനപ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം 'കല്ലിടുമ്പ് വോയ്സ്' ടീമിലെ ഒരു നിറസാന്നിധ്യമായിരുന്നു. പരേതയായ മറിയമാണ് മാതാവ്. ഭാര്യ: ഫർഹാന നസ്രിൻ പി.സി (ഇരിവേറ്റി). സഹോദരങ്ങൾ: സിനി (ഇരിവേറ്റി), ഷംന (എടക്കര).

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അടി തലയിൽ കൊള്ളുന്നില്ലല്ലോ? എസ്ഐടിക്ക് കോടതിയുടെ വിമര്‍ശനം; രക്ഷാപ്രവർത്തനം കേസിൽ മുൻകൂർ ജ്യാമാപേക്ഷയിൽ വിധി ചൊവ്വാഴ്ച
'കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്ന ബിസിനസുകാരൻ ലഹരി ഒഴുക്കുന്നു'; പൊലീസിന് ഉണ്ട ഇല്ലെങ്കിൽ എന്റെ തോക്കിൽ നിന്ന് നൽകാമെന്ന് ഹിമവൽ ഭദ്രാനന്ദ