
കോട്ടയം: പുതുപ്പള്ളിയിൽ അനുകമ്പയും സഹതാപതരംഗവും ഉണ്ടാക്കാൻ യു ഡി എഫ് ഇവന്റ് മാനേജ്മെന്റ് പദ്ധതി നടത്തുന്നെന്ന് എൽഡി എഫ് കൺവീനർ ഇപി ജയരാജൻ. വിലാപ യാത്രയിൽ കണ്ട ആൾക്കൂട്ടം വോട്ടായി മാറില്ലെന്നും തൃക്കാക്കരയല്ല പുതുപ്പള്ളിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സങ്കുചിത രാഷ്ട്രീയം പറയേണ്ട ആളല്ല മുഖ്യമന്ത്രിയെന്നും അത് പറയാൻ തങ്ങളുണ്ടെന്നും ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പുതുപ്പള്ളിയിൽ ജയിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഇപി വ്യക്തമാക്കി. ദേശീയ രാഷ്ട്രീയവും കേരളത്തിന്റെ സ്ഥിതിഗതികളും പുതുപ്പള്ളിയുടെ രാഷ്ട്രീയവും പരിഗണിച്ചാൽ ഇവിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാനാവും. തൃക്കാക്കരയിൽ നിന്ന് വ്യത്യസ്തമായ സ്ഥിതിഗതികളാണ് ഇന്നുള്ളത്.
യുഡിഎഫിന് മറ്റൊരു കാര്യവും ജനത്തോട് പറയാനില്ലാത്തത് കൊണ്ടാണ് മരണത്തെ വോട്ടാക്കാൻ ശ്രമിക്കുന്നത്. രാഷ്ട്രീയം പറഞ്ഞിട്ടല്ല മത്സരിക്കുന്നത്. മരണപ്പെട്ടയാളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിച്ച് ഉയർത്തിക്കൊണ്ടുവരുന്നത് ശരിയായ നടപടിയല്ല. മരണം അനുകമ്പയാക്കി മാറ്റി ആ സഹതാപ തരംഗമാക്കി വോട്ട് നേടാനാണ് യുഡിഎഫ് പരിശ്രമിക്കുന്നത്. അതിന് വേണ്ടിയുള്ള ഇവന്റ് മാനേജ്മെന്റ് പദ്ധതി ഉമ്മൻചാണ്ടി മരിച്ച ശേഷം പുതുപ്പള്ളിയിൽ അവർ നടപ്പിലാക്കി. അത് ഇവിടുത്തെ ജനം നല്ലത് പോലെ തിരിച്ചറിഞ്ഞ് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് | Asianet News
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam