
കണ്ണൂര്‍ : ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജനും. സജി ചെറിയാന്റെ പ്രസംഗത്തിൽ ഒരു അബദ്ധവുമില്ലെന്ന് ഇപി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. പ്രസംഗം സദുദ്ദേശപരമായിരുന്നു. പ്രശ്നങ്ങളുണ്ടായിരുന്നില്ല. കൂറ് പുലര്‍ത്തി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാനെന്നും ഇപി ജയരാജൻ പറഞ്ഞു.
''ഇന്ത്യൻ ഭരണ ഘടനക്കെതിരായ ആക്രണമണമുണ്ടാകുന്നത് ഇടത് പക്ഷത്ത് നിന്നല്ല. അത് വലത് പക്ഷത്ത് നിന്നാണ്. ആര്‍ എസ് എസും സംഘപരിവാറും ഇന്ത്യൻ ഭരണഘടനയെ തകർക്കുകയാണ്. കോൺഗ്രസ് അതിന് കൂട്ടുനിൽക്കുന്നു. ഇന്ന് ഭരണഘടനക്ക് നേരെ ശക്തമായ ആക്രമണമുണ്ടാകുന്നത് ഭരണകക്ഷികളിൽ നിന്ന് തന്നെയാണ്. കോൺഗ്രസ് സംഘപരിവാറിന് കീഴടങ്ങി കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ബിജെപി പണം ഒഴുക്കിയാണ് അധികാരം പിടിക്കുന്നത്. ജനാധിപത്യം ഇല്ലാതാവുന്ന സ്ഥിതിയിൽ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ രക്ഷയില്ല. സാക്കിയ ജാഫ്രിക്ക് കോൺഗ്രസ് ഒരു സഹായവും ചെയ്ത് കൊടുത്തില്ല. ജാഫ്രി കേസിൽ സുപ്രീം കോടതി വിധി എല്ലാ ഭരണഘടന വിശ്വാസികളും കണ്ടതാണ്. സോണിയ ഗാന്ധി, ജഫ്രി കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ല. ഇന്ത്യ ഒരു ഹിന്ദു രാജ്യമാണെന്നും ഹിന്ദു രാജ്യം ഹിന്ദു ഭരിക്കണമെന്നും രാഹുൽ ഗാന്ധി പ്രസംഗിച്ചു. നാക്കു പിഴയാണെന്ന് ആരും പറഞ്ഞില്ല''. കോൺഗ്രസ് തിരുത്താൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
എകെജി സെന്ററിലെ ആക്രമണത്തിലും അദ്ദേഹം പ്രതികരിച്ചു. നാട് മുഴുവൻ വിറക്കുന്ന ശബ്ദത്തിലാണ് എകെജി സെൻററിൽ സ്ഫോടനം നടന്നത്. എകെജി സെൻറർ ആക്രമിക്കുമെന്ന് സുധാകരനും സതീശനും പറഞ്ഞു. അത് ചെയ്തുവെന്നും ജയരാജൻ പറഞ്ഞു. ബഫൺ സോൺ കോൺഗ്രസാണ് ഉണ്ടാക്കിയതെന്നും എൽഡിഎഫ് കൺവീനര്‍ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ പരിസ്ഥിതി മന്ത്രി ജയറാം രമേശാണ് 13 കിലോമീറ്റർ ബഫർ സോൺ എന്ന നിയമം പാസാക്കിയത്. അന്ന് സംസ്ഥാനത്തോട് അഭിപ്രായം ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ 12 കിലോമീറ്റർ ബഫർ സോൺ ആകാമെന്ന് മറുപടി കൊടുക്കുകയായിരുന്നുവെന്നും ഇപി ജയരാജൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam