
കണ്ണൂര്‍: എകെജി സെന്‍റര്‍ ആക്രമണ കേസിലെ പ്രതിയെ പിടികൂടാത്തതില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. "സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ " എന്നാണ് ജയരാജൻ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്. "കട്ടവർക്ക് പിടിച്ച് നിൽക്കാനറിയാം എന്ന് നമുക്കറിയാ"മെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.
കെ സുധാകരന് മറുപടിയില്ല. തനിക്ക് ബോംബുമായി ഒരു പരിചയമില്ല, നിർമിക്കാനും എറിയാനും അറിയില്ല. ആശയ പരമായ പ്രതിഷേധമാണ് സി പി എമ്മിന്‍റെ രീതി. വിഷയത്തില്‍ സാധാരണ ഒരു പൗരൻ എന്ന നിലയിൽ ഉള്ള അന്വേഷണം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായുള്ള മുന്‍ ഡിജിപി ശ്രീലേഖയുടെ പ്രസ്താവന നിയമ വിദഗ്ദർ തന്നെ പരിശോധിക്കും. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യും. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്.
താൻ ആർക്കെങ്കിലും എതിരായോ അനുകൂലമായോ ഒന്നും പറയുന്നില്ല.
പഴയ ഉന്നത ഉദ്യോഗസ്ഥർ ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന കാലമാണ്. വിരമിച്ചാൽ അവർ വ്യക്തികളാണ് എന്നും ഇ പി ജയരാജന്‍ പറഞ്ഞു.
Read Also: ദിലീപിന് അനുകൂലമായി അവകാശ വാദങ്ങൾ; ശ്രീലേഖയ്ക്കെതിരെ അന്വേഷണം തുടങ്ങി, കേസ് എടുക്കണോയെന്ന് പിന്നീട് തീരുമാനം
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി അവകാശ വാദങ്ങൾ നിരത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി. കുസുമം ജോസഫ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. കേസിലെ പ്രതിയായ പള്‍സര്‍ സുനി മുമ്പും നടിമാരെ പീഡിപ്പിച്ചിട്ടുണ്ട് എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് ശ്രീലേഖ തന്‍റെ യൂട്യൂബ് ചാനലിലൂടെ നടത്തിയത്.
പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ശ്രീലേഖയുടെ യൂ ട്യൂബ് വീഡിയോ പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണോയെന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam