
തൃശ്ശൂർ: പിണറായി വിജയൻ്റെ കുടുംബം നാടിൻ്റെ ഐശ്വര്യമാണെന്ന് ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജൻ. പിണറായിയുടെ കുടുംബത്തെ യുഡിഎഫുകാർ വേട്ടയാടുകയാണെന്നും നിപയും കോവിഡും പ്രളയവും വരട്ടെയെന്ന് ആഗ്രഹിച്ചു നടക്കുകയാണ് യുഡിഎഫുകാരെന്നും ഇപി ജയരാജൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രയ്ക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നൽകിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇപി ജയരാജൻ. ഫെബ്രുവരി 20-ന് തുടങ്ങിയ യാത്രയിൽ ഇതാദ്യമായാണ് ഇപി ജയരാജൻ പങ്കെടുക്കുന്നത്.
ഇ.പി ജയരാജന്റെ വാക്കുകൾ -
നിപയും കോവിഡും പ്രളയവും വരട്ടെയെന്ന് ആഗ്രഹിച്ചു നടക്കുന്നവരാണ് യുഡിഎഫുകാർ. പിണറായി വിജയന്റെ കുടുംബത്തെ വേട്ടയാടുകയാണ് ഇവർ. പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണ്. കറുത്ത തുണിയിൽ കല്ലും കെട്ടി അക്രമത്തിന് തുനിഞ്ഞാൽ ജനങ്ങൾ നോക്കി നിൽക്കില്ല. മറിയം റഷീദയെയും ഹൗസിയ ഹസനെയും ഉപയോഗിച്ച് നമ്പി നാരായണനെ ജയിലിൽ അടച്ചവരാണ് കോൺഗ്രസ്.
പിണറായിയെയും ഇടത് പക്ഷത്തെയും കളങ്കപ്പെടുത്താൻ മക്കളേ നിങ്ങൾ പോരണ്ട....ഇത് കേരളമാണ്. നാശത്തിന്റെ കുഴിയാണ് യുഡിഎഫ് സൃഷ്ടിച്ചത്. ഒരു കുഴൽ മാടൻ ഇറങ്ങിയിരിക്കുന്നു. എന്തും പറയാമെന്ന് ആരും കരുതേണ്ട. സംസ്ഥാന സർക്കാർ കടം വാങ്ങിയാൽ എന്താ കുഴപ്പം? സംസ്ഥാനം ജപ്തി ചെയ്ത് കൊണ്ടുപോകുമോ. സംസ്ഥാന സർക്കാരിനെ ആരും ജപ്തി ചെയ്യില്ല.. അടിസ്ഥാന സൗകര്യം വികസിപ്പിച്ച് നാടിനെ അഭിവൃത്തിപ്പെടുത്തി തിരിച്ചു കൊടുക്കും.
പത്രക്കാർ എന്നെ അന്വേഷിച്ചു നടക്കുകയായിരുന്നു .എനിക്കിന്ന് ഒരുപാട് പരിപാടികളുണ്ടെങ്കിലും ഞാനിന്ന് ഇവിടെ പ്രത്യക്ഷപ്പെട്ടല്ലോ... എനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു, എങ്കിലും ഇവിടെ വന്നപ്പോൾ പഴയ പല നേതാക്കളെയും കാണാനായി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam