
കണ്ണൂർ: 'ആത്മകഥ' ചോർന്നതുമായി ബന്ധപ്പെട്ട കേസിലെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും ശരിവച്ചു. നേരത്തെ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അന്വേഷണത്തിലും തെളിഞ്ഞതെന്നാണ് ഇ പി പറഞ്ഞത്. ആത്മകഥ ചോർന്നത് ഡി സി ബുക്സിൽ നിന്ന് തന്നെയാണ്. എന്ത് അഹന്തയും ധിക്കാരവുമാണതെന്നും ഇ പി ചോദിച്ചു. വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നത്. സത്യസന്ധമായ കാര്യങ്ങളാണ് പൊലീസ് അന്വേഷണത്തിൽ പുറത്തുവന്നത്. ആത്മകഥ ഡി സി ബുക്സിൽ നിന്ന് എങ്ങനെയാണ് ചോർന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായിട്ടുണ്ടെന്നും ഇ പി വിവരിച്ചു. റിപ്പോർട്ട് പുറത്തുവരുമ്പോൾ ഇക്കാര്യത്തിലെല്ലാം വ്യക്തത കൈവരുമെന്നും ഇ പി ജയരാജൻ വിശദീകരിച്ചു.
അതേസമയം ഇ പി ജയരാജന്‍റെ ആത്മകഥ ചോർന്നത് ഡി സി ബുക്സിൽ നിന്നാണെന്നാണ് പൊലിസ് കണ്ടെത്തിയത്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ ഇ പിയും ഡി സിയും തമ്മിൽ രേഖാമൂലം ധാരണപത്രം ഇല്ലെന്നാണ് കോട്ടയം എസ് പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ചോർച്ച സ്ഥിരീകരിക്കുമ്പോഴും ആത്മകഥ എങ്ങനെ ഡി സിയിലെത്തി, എന്തിന് ചോർത്തി എന്നീ ചോദ്യങ്ങൾക്ക് പൊലീസ് റിപ്പോർട്ടിൽ വ്യക്തതയില്ല.
വിശദവിവരങ്ങൾ ഇങ്ങനെ
വയനാട് - ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇ പിയുടെ ആത്മകഥാ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇത് തന്‍റെ ആത്മകഥയല്ലെന്ന് ഇ പി പരസ്യ നിലപാടെടുത്തതോടെ വിവാദം മുറുകി. ഇ പിയുടെ പരാതിയിൽ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന കണ്ടെത്തൽ. ഡി സി ബുക്സിന്‍റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ വി ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തിയെന്നാണ് ഡി ജി പിക്ക് നൽകിയ പൊലീസ് റിപ്പോർട്ട്. ഇ പി ജയരാജനും ഡി സി ബുക്സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. ചോർന്നത് ഡി സിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തുമ്പോഴും ഈ കഥാഭാഗങ്ങൾ എങ്ങനെ ഡിസിയിലെത്തി എന്നതിൽ ഇപ്പോഴും സംശയങ്ങൾ ബാക്കി. കരാറില്ലാതെ ഇ പിയുമായി വാക്കാലുള്ള ധാരണയുടെ പുറത്ത് ആത്മകഥ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചെന്നായിരുന്നു ഡി സി ബുക്സ് വിവാദ സമയത്ത് അനൗദ്യോഗികമായി പറഞ്ഞിരുന്നത്. ആ വാദം ശരിവെക്കും വിധമാണ് പൊലീസ് കണ്ടെത്തൽ. ചോർന്നുവെന്ന് പറയുമ്പോഴും തുടർ നടപടിയിൽ കോട്ടയം എസ് പിയുടെ റിപ്പോർട്ടിൽ വ്യക്തതയില്ല. നിലവിൽ പകർപ്പവകാശ ലംഘനമെന്ന നിലക്ക് സിവിൽ കേസായാണ് പൊലീസ് കണക്കിലെടുക്കുന്നത്. ഗൂഢാലോചനയുുണ്ടെന്നായിരുന്നു ഇ പിയുടെ നിലപാട്. പക്ഷെ ഗൂഢാലോചനയിലടക്കം കേസെടുക്കണമെങ്കിൽ പരാതിക്കാരനായ ഇ പി കോടതിയെ സമീപിക്കണമെന്നാണ് പൊലീസ് നിലപാട്. ആദ്യം അന്വേഷണ റിപ്പോർട്ടിൽ പൂർണ്ണതയുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് വീണ്ടും അന്വേഷിക്കാൻ ഡി ജി പി ആവശ്യപ്പെട്ടിരുന്നത്. ഡി ജി പിയാണ് റിപ്പോർട്ടിൽ തുടർനടപടി എടുക്കേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam